ഭീകരര്‍ ഞങ്ങളുടെ ചങ്ക്‌സ് എന്ന് പാക് സര്‍ക്കാര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടി സഹായം

ലോകം എന്തു പറഞ്ഞാലും വേണ്ടില്ല, തീവ്രവാദവും തീവ്രവാദികളുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഉപേക്ഷിക്കാന്‍ പാകിസ്ഥാന്‍ ഒരിക്കലും തയ്യാറല്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനടക്കമുള്ള ബന്ധുക്കളും കൊടും ഭീകരരുമാണ് ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പത്രക്കുറിപ്പിലൂടെ നഷ്ടപരിഹാര തുക നല്‍കുന്ന കാര്യം അറിയിച്ചത്.

പാകിസ്ഥാന്‍ സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന ടെററിസ്റ്റ് നഴ്‌സറി എന്നറിയപ്പെടുന്ന ബഹാവല്‍പൂരിലെ തീവ്രവാദ കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൂടിയാണിത്. ഈ ആക്രമണത്തിലാണ് അസര്‍ മുഹമ്മദിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, ബന്ധുക്കളുടെ അഞ്ചു മക്കള്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായത്. അസര്‍ മുഹമ്മദിന്റെ ബന്ധുക്കളില്‍ ഇനി ആരും അവശേഷിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

കൊല്ലപ്പെട്ട ഓരോരുത്തര്‍ക്കും ഒരു കോടി വീതം നല്‍കാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് സഹായ ധനം വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ സേന തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മാണം നടത്തി പുന:സ്ഥാപിക്കുമെന്ന നിലപാടിലാണ് പ്രധാനമന്ത്രി ഷെറീഫും കുട്ടരും.

പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവും എല്ലാക്കാലത്തും തീവ്രവാദികള്‍ക്ക് സമ്പൂര്‍ണ പിന്തുണയും സൗകര്യങ്ങളും നല്‍കി പോറ്റി വളര്‍ത്താറുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. പാക് പതാകയില്‍ പൊതിഞ്ഞ ഭീകരുടെ ശവപ്പെട്ടികള്‍ പാക് സൈനികര്‍ ചുമലിലേറ്റി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് തീറ്റ കൊടുത്ത് വളര്‍ത്തുന്നത് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെല്ലാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top