ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം!! മുൻ കേരള അമീറിൻ്റെ പ്രസംഗം പുറത്ത്; വിഡി സതീശൻ കേൾക്കണം

ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്നും, അവരുടെ വോട്ട് വാങ്ങുന്നതിൽ തെറ്റില്ല എന്നുമുള്ള പ്രതിപക്ഷ നേതാവിൻ്റെ നിലപാട് നിലമ്പൂർ വോട്ടെടുപ്പ് കഴിഞ്ഞാലും യുഡിഎഫിന് തലവേദനയാകും. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി യുഡിഎഫിനും, പിഡിപി ഇടതിനും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പരസ്പരമുള്ള ആരോപണമെല്ലാം ഈ വഴിക്കായത്. പിഡിപി പീഡിതപാർട്ടിയെന്ന് എം വി ഗോവിന്ദൻ പറഞ്ഞത് ചർച്ചയായെങ്കിലും, ജമാ അത്തെ ഇസ്ലാമിയെ ന്യായീകരിച്ച വി ഡി സതീശൻ്റെ നിലപാട് കൂടുതൽ വിവാദമാകുന്നതിന് കാരണം, അത് ലീഗ് പോലും ഉൾക്കൊള്ളില്ല എന്നത് കൊണ്ടാണ്.
എന്താണ് അവർ ചെയ്ത കുറ്റം, അവർ മതവിദ്വേഷം പ്രപരിപ്പിക്കുന്നില്ല, അവരുടെ പേരിൽ പോലീസ് കേസില്ല, അവർ സാഹോദര്യ യാത്ര നടത്തുകയാണ്…. എന്നെല്ലാമാണ് ഒരു ചാനൽ അഭിമുഖത്തിൽ സതീശൻ വാദം ഉന്നയിച്ചത്. മുസ്ലീംലീഗിലെ പ്രബലവിഭാഗം നിലമ്പൂർ പ്രചാരണത്തിനിടെ പോലും കടന്നാക്രമിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘടനക്കാണ് പ്രതിപക്ഷ നേതാവ് ഈവിധം ക്ലീൻചിറ്റ് നൽകുന്നത് എന്നതാണ് ശ്രദ്ധേയം. ജമാ അത്തെ ഇസ്ലാമിയോടുള്ള സമീപനത്തിൻ്റെ കാര്യത്തിൽ പികെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും വ്യത്യസ്ത നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ ചര്‍ച്ചകള്‍ക്കിടെയാണ്, കേരളത്തിൽ മുൻപ് ജമാ അത്തെ ഇസ്ലാമിക്ക് നേതൃത്വം നൽകിയിരുന്ന (കേരള അമീർ) ടി.കെ. അബ്ദുള്ളയുടെ ഒരു പ്രസംഗം പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗമാണ് ഇത്. ജനാധിപത്യവും മതേതരത്വവും ജമാ അത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല എന്നു തന്നെയാണ് ടികെ അബ്ദുള്ള പ്രഖ്യാപിക്കുന്നത്. യുഡിഎഫ് ബന്ധത്തിൻ്റെ പശ്ചാത്തലത്തിലും സതീശൻ്റെ പുതിയ നിലപാടിൻ്റെ സാഹചര്യത്തിലും ഇത് സോഷ്യൽ മീഡിയയിൽ പലരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
“കുറച്ചൊക്കെ സൂക്ഷിച്ചിട്ടാ ഇപ്പോ ജമാഅത്തെ ഇസ്ലാമി പറയുന്നത്, നമുക്കിവിടെ ജീവിക്കണ്ടേ… അതെല്ലാം പരിഗണിച്ചിട്ട് ചിലപ്പോ ഡെമോക്രസി, സെക്കുലറിസം എന്നെല്ലാം പറഞ്ഞേക്കാം… അതൊക്കെ പദം കൊണ്ടുള്ള കളിയാ. അടിസ്ഥാനപരമായോ വിശ്വാസത്തിൻ്റെ കാര്യത്തിലോ ഒരു മാറ്റവും വരുത്താൻ പാടില്ല, വരുത്തുകയുമില്ല. വാചകശൈലിയിൽ ലേശം മിനുക്കുപണിയൊക്കെ ചെയ്യും” -ഇതാണ് വാക്കുകൾ. ഒരു പൊതുവേദിയിൽ, മൈക്കിനു മുന്നിൽ നിന്നാണ്, ഒട്ടും മറയില്ലാതെ ഈ തുറന്നുപറച്ചിൽ എന്നതാണ് ശ്രദ്ധേയം.
2021 ഒക്ടോബറിൽ ഭരണഘടന ഭേദഗതി ചെയ്തതായാണ് ജമാഅത്തെ ഇസ്ലാമി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം വിശ്വാസികൾക്ക് സർക്കാർ ഉദ്യോഗം സ്വീകരിക്കാം, കേസുകളുടെ തീർപ്പിനായി കോടതികളെ സമീപിക്കാം എന്നിങ്ങനെയായി എന്നാണ് ഔദ്യോഗികമായി പറയുന്നത്. മുൻപ് ഇവയെല്ലാം അനിസ്ലാമികമാണ് എന്നാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ ഇവയെല്ലാം തിരുത്തി കാഴ്ചപ്പാടുകൾ പുതുക്കിയെന്ന് പറയുന്നതെല്ലാം വാചകങ്ങൾ കൊണ്ടുള്ള കളി എന്നാണ് ഔദ്യോഗിക നേതൃത്വത്തിലുള്ളവർ ഇങ്ങനെ വിശദീകരിക്കുന്നത്. അവർ പഴയ ആളുകളല്ല എന്ന് വാദിച്ച് തോളത്ത് കൈയ്യിടുന്നവർ ഇതുകേട്ട് പഠിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here