ബിജെപി ഘടകകക്ഷിയായ ജെഡിഎസിനെ ചുമക്കുന്ന സിപിഎം!! നിലമ്പൂരില്‍ ഈ ഇരട്ടത്താപ്പ് പൊളിക്കാന്‍ യുഡിഎഫ്

ദേശീയതലത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ (ജെഡിഎസ്) കേരളത്തില്‍ ഘടകകക്ഷിയാക്കി കൊണ്ടുള്ള സിപിഎം ഭരണത്തിലെ ഇരട്ടത്താപ്പ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ഒരുങ്ങുന്നു. ആര്‍എസ്എസിന്റെ നയങ്ങളോട് താദാത്മ്യം പ്രാപിച്ച് അധികാരം പങ്കിടുന്ന ജനതാദള്‍ എസ് എന്ന പാര്‍ട്ടിയെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കാതെ എങ്ങനെയാണ് ന്യൂനപക്ഷങ്ങൾക്ക് പിണറായി സര്‍ക്കാര്‍ സംരക്ഷണം നല്‍കുക എന്ന ചോദ്യം മണ്ഡലത്തില്‍ പര്യടനം നടത്താനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിയെ കൊണ്ട് ഉന്നയിപ്പിക്കാനാണ് യുഡിഎഫ് നീക്കം. വോട്ടര്‍മാരില്‍ 60 ശതമാനത്തിലധികം വരുന്ന മുസ്ലീം – ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള നിലമ്പൂരില്‍ ഈ വിഷയം ചർച്ചയാക്കിയാൽ ഗുണമുണ്ടാകും എന്ന കണക്കു കൂട്ടലിലാണ് യുഡിഎഫ്.

ജെഡിഎസ് കേരളഘടകം കേന്ദ്ര നേതൃത്വത്തോടുള്ള ബന്ധം വിച്ഛേദിച്ചു എന്ന് അവകാശപ്പെടുന്നു എങ്കിലും സാങ്കേതികമായി ഇപ്പോഴും ആ പാര്‍ട്ടിയുടെ ഭാഗമാണ്. കര്‍ണാടകത്തില്‍ എന്‍ഡിഎയിലും കേരളത്തില്‍ ഇടതുമുന്നണിയിലും പാര്‍ട്ടി ഒരേസമയം അംഗമായിരിക്കുന്നതിലെ രാഷ്ട്രീയവൈരുധ്യം നിരന്തരം ചോദ്യംചെയ്യപ്പെട്ടിട്ടും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും ഇപ്പോഴും ദേവഗൗഡ നയിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായി തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജെഡിഎസ് പുതിയ പാര്‍ട്ടി മേല്‍വിലാത്തില്‍ മത്സരിക്കുമെന്ന് ഇടക്കിടെ പറയുന്നുണ്ട് എങ്കിലും അത് സംബന്ധിച്ച് ഇതുവരെ യാതൊരു നീക്കവും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടത്തിയിട്ടില്ലെന്ന് ജെഡിഎസിന്റെ ഒരു മുതിര്‍ന്ന നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

2023 സെപ്റ്റംബര്‍ 19നാണ് കര്‍ണാടകത്തില്‍ ദേവഗൗഡയുടെ ജനതാദളും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കിയത്. കേന്ദ്രത്തിലും കർണാടകത്തിലും ബിജെപിയുമായി സഖ്യത്തിലുള്ള ജനതാദള്‍ എസ് കേരളത്തില്‍ മാത്രം ഇടതിൻ്റെ ഭാഗമെന്ന് അവകാശപ്പെട്ട് പിണറായി വിജയന്റെ മന്ത്രിസഭയില്‍ ഇപ്പോഴും തുടരുകയാണ്. ഈ സർക്കാരിലെ വൈദ്യുതിമന്ത്രി കൃഷ്ണന്‍ കുട്ടിയും അദ്ദേഹത്തിൻ്റെ പാർട്ടി അധ്യക്ഷൻ മാത്യു ടി തോമസും നയിക്കുന്ന ജനതാദളിന്റെ ദേശീയ പ്രസിഡന്റ് ഇപ്പോഴും ദേവഗൗഡയാണ്. ബിജെപി മുന്നണിയിലെ ഘടകകക്ഷി എങ്ങനെയാണ് എല്‍ഡിഎഫില്‍ തുടരുന്നത് എന്ന ചോദ്യത്തിന് സിപിഎമ്മിന് തൃപ്തികരമായ മറുപടി ഇല്ലാത്ത അവസ്ഥയാണ്.

ALSO READ : ജനതാദൾ (എസ് ) എന്ന ‘കുമ്പിടി’ പാർട്ടി; കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ മന്ത്രിസഭകളിൽ കാണുന്ന അത്ഭുത പ്രതിഭാസം!!

പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിലുള്ള സിപിഎമ്മിന്റെ രണ്ട് വള്ളത്തില്‍ ചവിട്ടിനില്‍ക്കുന്ന രാഷ്ടീയ നിലപാടിനെ നിലമ്പൂരില്‍ തുറന്ന് കാട്ടണമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും. ആര്‍എസ്എസിനെ പേടിച്ചാണ് പിണറായി കൃഷ്ണന്‍കുട്ടിയെ പുറത്താക്കതെന്ന വാദമാകും യുഡിഎഫ് ഉയര്‍ത്തുക. ഈ വിഷയം പ്രിയങ്ക ഗാന്ധിയെക്കൊണ്ട് ഉന്നയിപ്പിച്ചാല്‍ ദേശീയതലത്തില്‍ ചര്‍ച്ചാ വിഷയമായി മാറുമെന്ന കണക്കുകൂട്ടലും കോണ്‍ഗ്രസിനുണ്ട്. അങ്ങനെ വന്നാല്‍ മറുപടി പറയാന്‍ സിപിഎമ്മിന് ഏറെ വിയര്‍ക്കേണ്ടി വരും. ആര്‍എസ്എസിന്റെ ഘടകകക്ഷിക്ക് എന്ത് ഇടത് ചിന്തയാണ് ഉള്ളതെന്ന് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കു മുന്നില്‍ പറയേണ്ടി വരും.

2023 ഒക്ടോബര്‍ 19ന് ദേവഗൗഡയും കേന്ദ്രമന്ത്രി കുമാരസ്വാമിയും ബംഗലൂരില്‍ നടത്തിയ സംയുക്ത പത്ര സമ്മേളനത്തില്‍ ബിജെപി സഖ്യത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് – “കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചു. കേരളത്തില്‍ ജെഡിഎസ് ഇടത് മുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേര്‍ന്നു പോകുന്നതിന്റെ കാരണം അവര്‍ മനസിലാക്കി. അവിടുത്തെ ഞങ്ങളുടെ മന്ത്രി കൃഷ്ണന്‍കുട്ടിയും സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നു”.

ബിജെപി സഖ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ ജെഡിഎസിന്റെ കര്‍ണാടക അധ്യക്ഷനെ പുറത്താക്കിയ ദേവഗൗഡ കേരള ഘടകത്തിനെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ദേശീയ അധ്യക്ഷന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞു എന്ന അഴകൊഴമ്പന്‍ ന്യായം പറഞ്ഞാണ് മാത്യു ടി തോമസും കൃഷ്ണന്‍കുട്ടിയും ഇടത് മുന്നണിയില്‍ തുടരുന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ഭീഷണി ഭയന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടിതോമസ് എംഎല്‍എയും ദേവഗൗഡയെ തള്ളിപ്പറയാതെ താളം ചവിട്ടുന്നത് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ പോലും സജീവമാണ്.

ജനതാദളിന്റെ ബ്രാക്കറ്റിലുള്ള ‘എസ്’ സെക്കുലര്‍ എന്നതിന്റെ ചുരുക്കമാണ്. ആ പേരു വച്ചുകൊണ്ടാണോ ബിജെപി സഖ്യത്തില്‍ ചേരുന്നതെന്ന പരിഹാസം ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വ്യാപകമായി ഉയര്‍ത്തിയത് സിപിഎമ്മിന് കനത്ത ക്ഷീണം വരുത്തിയിരുന്നു. സെക്കുലറിസ്റ്റ് ആശയങ്ങളോട് കടുത്ത വിയോജിപ്പുള്ള ബിജെപി മുന്നണിയില്‍ തുടരുന്ന ദേവഗൗഡയുടെ പാര്‍ട്ടിയെ സിപിഎം നേതൃത്വം കൊടുക്കുന്ന മതേതര മുന്നണിയില്‍ തുടരാന്‍ അനുവദിച്ചതിലെ പൊള്ളത്തരം തുറന്നു കാണിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം.

2006ല്‍ ദേവഗൗഡ ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ ജെഡിഎസിനെ ഇടത് മുന്നണിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് വിഎസ് അച്യുതാനന്ദനായിരുന്നു പ്രതിപക്ഷ നേതാവ്. ഇടത് നിലപാടുകളില്‍ അദ്ദേഹം പുലര്‍ത്തിയ കര്‍ക്കശ്യമാണ് ജനതാദളിനെ അന്ന് പുറത്താക്കാന്‍ കാരണമായത്. പിന്നീട് ദേവഗൗഡ ബിജെപി ബന്ധം ഉപേക്ഷിച്ച ഘട്ടത്തിലാണ് കേരള ഘടകം എല്‍ഡിഎഫില്‍ തിരിച്ചെത്തിയത്. എന്നാല്‍ ബിജെപി ബന്ധത്തിന്റെ പേരില്‍ ജനതാദളിനോട് വിഎസ് അന്ന് സ്വീകരിച്ച നിലപാട് തനിക്കില്ല എന്ന സന്ദേശമാണ് പിണറായി നല്‍കുന്നത്. അതിലൊരു തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടിയോ പിണറായിയോ ഇപ്പോഴും തയ്യാറാകുന്നുമില്ല. ഇക്കഴിഞ്ഞ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും ജനതാദളിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top