നെഹ്റുവിൻ്റെ ഔദ്യോഗിക വസതി റെക്കോർഡ് തുകക്ക് വിറ്റു; ചരിത്രമന്ദിരം വാങ്ങിയത് മദ്യ വ്യവസായി

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതി വില്പനയ്ക്ക് ഒരുങ്ങുന്നു. രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് വില്പനയിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഈ ചരിത്രമന്ദിരം മദ്യവ്യവസായിയായ ഒരാൾ വാങ്ങുന്നത്. ആരാണ് യഥാർത്ഥ ഇടപാടുകാരനെന്ന് ഇനിയും അറിവായിട്ടില്ല. വൻകിട വ്യാപാരിയായ വ്യക്തിക്ക് നിലവിലെ ഉടമകളായ രാജസ്ഥാൻ രാജകുടുംബാംഗങ്ങൾ 1,100 കോടി രൂപക്ക് ബംഗ്ലാവ് വിൽക്കുന്നതായി ഇക്കണോമിക് ടൈംസിൽ വന്ന പരസ്യമാണ് ചർച്ചയാകുന്നത്. മുംബൈയിലെ അഭിഭാഷക സ്ഥാപനമാണ് പരസ്യം നല്കിയത്.
ഡൽഹിയിലെ മോത്തിലാൽ നെഹ്രു മാർഗ്ഗിലെ ലുട്യൻ മേഖലയിലുള്ള ഈ ബംഗ്ലാവ്, ജവഹർലാൽ നെഹ്രുവിന്റെ ജീവിതവുമായും ചരിത്രവുമായും ഇഴചേർന്ന ബന്ധമുള്ളതാണ്. 1946 ൽ ഇടക്കാല ഗവണ്മെൻ്റിൻ്റെ പ്രധാനമന്ത്രിയായി നെഹ്റു ചുമതലയേറ്റതു മുതൽ 1948 വരെ ഇവിടെയാണ് താമസിച്ചത്. പിന്നീടാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ തീൻ മൂർത്തി ഭവനിലേക്ക് മാറിയത്. 1964ൽ മരിക്കുന്നതുവരെ അവിടെയാണ് താമസിച്ചത്. പിന്നീടത് നെഹ്റു മ്യൂസിയമാക്കി മാറ്റി.
Also Read : ഓണസദ്യയിലും പൊളിറ്റിക്സ് ; സതീശന് സദ്യ തൃപ്തിയായില്ലെന്ന് സോഷ്യൽ മീഡിയ നിരീക്ഷണം
രാജസ്ഥാനിലെ രാജകുടുംബാംഗമായ രാജ് കുമാരി കാക്കർ (Raj Kumari Kackar), ബീന റാണി (Bina Rani) എന്നിവരുടെ ഉടമസ്ഥതയിലാണ് കെട്ടിടം. വില്പന സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി എന്നാണറിയുന്നത്. വിൽപന സംബന്ധിച്ച് ആർക്കെങ്കിലും തർക്കമുണ്ടോ എന്നാരാഞ്ഞു കൊണ്ടാണ് അഭിഭാഷക സ്ഥാപനം പരസ്യം നല്കിയത്. മൂന്നേമുക്കാൽ ഏക്കറിൽ 14,973.383 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മുംബൈ വർലിയിൽ ഈ വർഷം 634 കോടി രൂപയ്ക്ക് ലീന ഗാന്ധി വാങ്ങിയ വീടായിരുന്നു ഇതുവരെയുള്ള വില്പനയിലെ റെക്കോർഡ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here