വസതിയില്‍ നോട്ട് കെട്ടുകള്‍ സൂക്ഷിച്ച ജസ്റ്റിസ് വര്‍മയെ പുറത്താക്കരുതെന്ന് ആവശ്യം; രാജ്യം കണ്ട മികച്ച ജഡ്ജിമാരില്‍ ഒരാളെന്ന് കപില്‍ സിബല്‍

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരിക്കെ ഔദ്യോഗിക വസതിയില്‍ നോട്ട് കെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വവന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനത്തിനെതിരെ കപില്‍ സിബല്‍. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ ഇംപീച്ച് നടപടിയെ എതിര്‍ത്ത് രംഗത്ത് എത്തി. താന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച ജഡ്ജിയാണ് ജസ്റ്റിസ് വര്‍മ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ ബിജെപി തയ്യാറെടുക്കയാണ്.
നിലവില്‍ സുപ്രീം കോടതി – ഹൈക്കോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായം തകര്‍ക്കാനാണ് ഭരണകക്ഷി തന്നെ ജഡ്ജിയെ പുറത്താക്കാനുള്ള പ്രമേയം കൊണ്ടുവരുന്നതെന്ന ആരോപണവും സജീവമാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് ഭരിക്കുന്ന പാര്‍ട്ടി ജഡ്ജിയെ പുറത്താക്കാന്‍ പ്രമേയവുമായി വരുന്നത്. ഇത് അസാധാരണമായ നടപടിയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. സര്‍ക്കാര്‍ തിരഞ്ഞുപിടിച്ച് ചിലര്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കയാണ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അദ്ദേഹത്തിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നും സിബല്‍ കുറ്റപ്പെടുത്തി. ആദ്യമായാണ് പ്രതിപക്ഷ കക്ഷിയില്‍ നിന്നും ഒരു പാര്‍ലമെന്റംഗം ജസ്റ്റിസ് വര്‍മയെ പുറത്താക്കാനുള്ള സര്‍ക്കാര്‍ പ്രമേയത്തിനെതിരെ രംഗത്ത് വരുന്നത്. സമാജ്‌വാദി പാര്‍ട്ടി എംപിയാണ് കപില്‍ സിബല്‍.
മാര്‍ച്ച് 14നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീടിനോടു ചേര്‍ന്ന സ്റ്റോര്‍മുറിയില്‍ തീപിടിത്തമുണ്ടായത്. ഇത് കെടുത്താന്‍ എത്തിയ പൊലീസും ഫയര്‍ഫോഴ്‌സ് സംഘവുമാണ് നോട്ടുകെട്ടുകളടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്. ഈ സമയം ജസ്റ്റിസ് വര്‍മയും ഭാര്യയും ഭോപാലിലായിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അന്വേഷണത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയെങ്കിലും അഭിഭാഷകരുടെ പ്രതിഷേധം മൂലം ചുമതലകള്‍ നല്‍കിയിട്ടില്ല.
ചാക്കുകളില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കു നേരിട്ടു പങ്കുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here