‘സര്‍ക്കാരിന്റെ നിലപാട് നിയമവിരുദ്ധവും ദുരുപദിഷ്ടവും’ കോടതി വിമര്‍ശിച്ചിട്ടും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മന്ത്രി ആര്‍ ബിന്ദു; കെ കരുണാകരന്‍ കാണിച്ച മാതൃക സിപിഎം കാണുന്നില്ലേ?

കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച ‘കീം ‘ (KEAM – Kerala Engineering, Architechure & Medical) റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെക്കാതെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കയാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരി കരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ മാറ്റം വരുത്താന്‍ സ്വീകരിച്ച തീരുമാനം ദുരുപദിഷ്ടവും ( malafide ) നിയമവിരുദ്ധവും ( illegal) നീതികരിക്കാനാവത്തതും (unjustified) ഏകപക്ഷീയവും (arbitrary ) ആണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ന്യായത്തില്‍ എടുത്തുപറഞ്ഞത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ വിധി പ്രസ്താവത്തിലെ അഞ്ചാം ഖണ്ഡികയിലാണ് കടുത്ത വാക്കുകളടങ്ങിയ വിമര്‍ശനം.
സര്‍ക്കാരിന്റെ മുഖത്തടി ഏറ്റിട്ടും അല്‍പമെങ്കിലും ധാര്‍മ്മികതയും നീതി ബോധവുമുള്ള വ്യക്തി ആണെങ്കില്‍ മന്ത്രി രാജിവെക്കുമായിരുന്നു എന്നാണ് വിമര്‍ശനം ഉയരുന്നത്. ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ വകുപ്പ് സ്വീകരിച്ച തീരുമാനം നിയമവിരുദ്ധവും ഏകപക്ഷീയവും നീതികരിക്കാനാവാത്തതും ദുരുപദിഷ്ടവുമാണെന്ന് കോടതി പറഞ്ഞിട്ടും അധികാരത്തില്‍ തുടരുന്നത് അധാര്‍മ്മികവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം അഴിമതിക്കെതിരെ സംസാരിക്കുകയും ഉന്നതമായ രാഷ്ട്രീയ ധാര്‍മികതയെ കുറിച്ച് പുരപ്പുറത്തു കയറി ഘോഷിക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ രീതി. ഇന്നേക്ക് കൃത്യം 48വര്‍ഷം മുന്‍പാണ് രാജന്‍ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വെറുമൊരു പരാമര്‍ശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ രാജിവെച്ചത്.
കോഴിക്കോട് ആര്‍ഇസിയിലെ വിദ്യാര്‍ത്ഥി ആയിരുന്ന പി രാജനെ അടിയന്തരാവസ്ഥ കാലത്തു പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതി നെതിരെ പിതാവ് ടിവി ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ വിധി പ്രസ്താവത്തിലാണ് കരുണാകരന്‍ ‘കള്ളം’ പറഞ്ഞു എന്ന് ധ്വനി വരുന്ന പരാമര്‍ശമു ണ്ടായത്. ‘ആഭ്യന്തര മന്ത്രി കെ കരുണാകരന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വാദി ഉന്നയിച്ച ആരോപണത്തിന് നേരായ മറുപടിയല്ല ആഭ്യന്തര മന്ത്രി നല്‍കിയത് എന്ന് പറയേണ്ടി വന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു’ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കെ കരുണാകരന്‍ കള്ളം പറഞു എന്ന് പ്രതിപക്ഷ കോലാഹലത്തിന്റെ പേരിലാണ് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞത്.
‘We regret to say that, this is not meeting the point raised by the petitioner, for one would like a direct answer- particularly in view of the seriounsess of the averments as to whether the petitioner did meet Sri. K. Karunakaran on 10th March 1976. If he did meet him it would have been necessarily for the purpose of complaining about the disappearance of his son and more than what the reply of Karunakaran was, the fact of meeting Sri. Karunakaran itself would be relevant’. ഇതായിരുന്നു വിധിന്യായത്തിലെ പരാമര്‍ശം.
(T.V. Eachara Varier vs Secretary To The Ministary Of Home … on 13 April, 1977 )
ജസ്റ്റിസുമാരായ പി സുബ്രഹ്‌മണ്യന്‍ പോറ്റിയും, ഖാലിദും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് 1977 ഏപ്രില്‍ 13-ന് നടത്തിയ വിധിയിലെ ഈ പരാമര്‍ശത്തിന്റെ പേരിലാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. കേസില്‍ കരുണാകരന് നേരിട്ട് പങ്കാളിത്തമുണ്ടെന്നോ പോലീസിന്റെ നീതി നിര്‍വഹണത്തില്‍ തെറ്റായ മാര്‍ഗത്തിലൂടെ ഇടപെട്ടെന്നോ, സ്വജനപക്ഷപാതം കാട്ടിയെന്നോ, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നോ എന്നൊന്നും ഹൈക്കോടതി കുറ്റപെടുത്തിയില്ല. എന്നിട്ടും ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളുടെ പേരിലാണ് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞത്.
എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നീതീകരിക്കാനാവാത്ത വിധം ഏകപക്ഷീയമായും നിയമവിരുദ്ധമായും ദുരുദ്ദേശത്തോടും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന് കോടതി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും മന്ത്രി ആര്‍ ബിന്ദു മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനുണ്ടായ ഗുരുതരമായ പിഴവിന് വകുപ്പിന്റെ തലവന്‍ എന്ന നിലയില്‍ മന്ത്രിക്ക് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മിക – നീതി ബോധം മുഖ്യമന്ത്രിയോ ഇടതു മുന്നണി യോ പ്രകടിപ്പിക്കുമെന്ന് ആരും കരുതുന്നുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here