കുഞ്ഞാലിയുടെ നാട്ടില്‍ നിന്ന് സ്വരാജ് നിയമസഭയിലേക്ക് പോകുമോ? അന്‍വറിന്റെ വീരവാദങ്ങള്‍ക്ക് കോണ്‍ഗ്രസ് കൈ കൊടുക്കുമോ? നിലമ്പൂരിലെ ചോദ്യങ്ങള്‍

നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ നാലാം വട്ടമാണ് സിപിഎം സ്ഥാനാര്‍ത്ഥി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത്. 1965ലും 1967ലും കെ കുഞ്ഞാലിയും 2006ല്‍ പി ശ്രീരാമകൃഷ്ണനുമാണ് ഇതിന് മുമ്പ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചിട്ടുള്ളത്. മൂന്നാമനായ എം സ്വരാജ് ചരിത്രം സൃഷ്ടിക്കുമോ എന്നാണ് എല്ലാരും ഉറ്റുനോക്കുന്നത്.
കുഞ്ഞാലി എന്ന സിപിഎം തൊഴിലാളി നേതാവിന്റെ രക്തസാക്ഷിത്വവും ഓര്‍മ്മകളും ഈ തലമുറയെ ആവേശം കൊള്ളിക്കുന്നതാണ്. നിലമ്പൂരുകാര്‍ അത്രമേല്‍ ആരാധിക്കുന്ന രണ്ട് നേതാക്കളാണ് കെ കുഞ്ഞാലിയും ആര്യാടന്‍ മുഹമ്മദും. രണ്ട് പേരുടേയും ഓര്‍മ്മകളെ പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും എല്‍ഡിഎഫും. കുഞ്ഞാലിയുടെ മരണത്തിനുത്തരവാദി എന്ന് ആക്ഷേപം കേട്ട ആര്യാടന് വേണ്ടി 1980ല്‍ സാക്ഷാല്‍ ഇഎംഎസ് വന്ന് വോട്ട് ചോദിച്ചത് ചരിത്രം. അങ്ങനെ സിപിഎമ്മുമായി ഇണങ്ങിയും പിണങ്ങിയും പോയ ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ് സിപിഎമ്മിന്റെ പുതിയ കാലത്തെ പോരാളി എം സ്വരാജ് നേരിടുന്നത്.
1965ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലി ജയിച്ചെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതു കൊണ്ട് അന്ന് നിയമസഭ ചേര്‍ന്നില്ല. 1967ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 9789 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലി വിജയിച്ചത്. 1969 ജൂലൈ 28ന് കുത്തേറ്റ് മരിക്കുമ്പോള്‍ സംസ്ഥാനത്ത് സിറ്റിംഗ് എംഎല്‍എ കൊല്ലപ്പെട്ട ആദ്യ സംഭവമായിരുന്നു. അതിനുശേഷവും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. 1965ലും 1967 ലും കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന്‍ 77 ലാണ് ആദ്യമായി എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 1982 ലെ തോല്‍വി ഒഴിച്ചാല്‍ 1987 മുതല്‍ 2011ലെ തിരഞ്ഞെടുപ്പ് വരെ ആര്യാടനെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ആര്യാടന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്‍മാറിയ ശേഷമാണ് പിവി അന്‍വര്‍ എന്ന സ്വതന്ത്രനിലൂടെ സിപിഎം സീറ്റ് പിടിച്ചെടുത്തത്. ഇത്തവണ സ്വരാജിനെ കളത്തിലിറക്കുമ്പോള്‍ സിപിഎമ്മിന് ഒരു പാട് കണക്കുകൂട്ടലുകളുണ്ട്. പാര്‍ട്ടിയുടെ യുവനിരയിലെ തീപ്പൊരിയായ സ്വരാജ് ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ മത്സരത്തിനിറങ്ങുന്നത്. സെക്രട്ടറിയേറ്റംഗം, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍, ഒരു വട്ടം എംഎല്‍എ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നിലമ്പൂരില്‍ സ്വരാജിന് ‘ലാന്‍ഡിംഗ്’ പ്രശ്‌നമില്ല. പോരാത്തത്തിന് നാട്ടുകാരന്‍ എന്ന മുന്‍തൂക്കവുമുണ്ട്. ഇനി നിലമ്പൂരില്‍ കളി കാര്യമാവും.
അന്‍വര്‍ എന്ന ഒറ്റയാന്‍ ഇരു ക്യാമ്പിലും ഒരുപോലെ ആരോപണങ്ങളുടെ മഹാമാരി വാരി വിതറിയിട്ട് ഒരെത്തും പിടിയുമില്ലാതെ ചുറ്റിത്തിരിയുകയാണ്. അന്‍വര്‍ കോണ്‍ഗ്രസിനെതിരെ കലാപം ഇനിയും കടുപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. അങ്ങനെ സംഭവിച്ചാല്‍ സ്വരാജിന് മിന്നും ജയം കിട്ടുമെന്നാണ് സഖാക്കളുടെ മോഹം.
എട്ട് മാസം കഴിഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാറ്റുരയ്ക്കലാണീ ഉപതിരഞ്ഞെടുപ്പ്. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ ചുവപ്പ് വര വരച്ചു വിടുമോ എന്നാണ് ആകാംക്ഷയോടെ നോക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയേറ്റംഗത്തിന് വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കാന്‍ കഴിയില്ല, ഒപ്പം ഇടത് മുന്നണിക്കും മുഖ്യമന്ത്രി പിണറായിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here