കന്യാസ്ത്രീകൾക്ക് കാന്തപുരത്തിൻ്റെ ഐക്യദാർഢ്യം; ‘ഉത്തരേന്ത്യയിൽ നിന്ന് കേൾക്കുന്നത് അസ്വസ്ഥപ്പെടുത്തുന്ന വാർത്തകൾ’

ഛത്തീസ്ഗഡിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ. മുസ്ലിം മതപണ്ഡിതൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് തന്റെ അഭിപ്രായം അറിയിച്ചത്. അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് കാന്തപുരത്തിന്റെ പോസ്റ്റ്.
രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവർത്തിത്വവും കളങ്കപ്പെടുത്തുന്ന വാർത്തകൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ് എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. സംസ്ഥാന അതിർത്തികൾ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സാഹചര്യം രൂപപ്പെട്ടു കൂടായെന്നും ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ രാജ്യത്തിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും കാന്തപുരം ഫെയ്സ്ബുക്കിൽ കുറിച്ചു.
Also Read : കന്യാസ്ത്രീകൾക്ക് ജാമ്യം ഇല്ലെന്ന് ബജ്രംഗ്ദൾ; കോടതിക്ക് പുറത്ത് ആഘോഷം
ബീഹാറിലും ആസാമിലും നടക്കുന്ന ജനാധിപത്യവിരുദ്ധ ന്യൂനപക്ഷ പീഡനത്തിനെതിരെ കാന്തപുരം ആരോപണങ്ങൾ ഉയർത്തുന്നുണ്ട്. സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പരത്തി, ഭരണഘടന അനുവദിച്ചു നൽകുന്ന ന്യൂനപക്ഷാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്നവർക്കെതിരെ പൗര സമൂഹവും ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും ഒന്നിച്ചു രംഗത്തു വരേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജാഗ്രത പുലർത്തണം എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :
രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവർത്തിത്വവും കളങ്കപ്പെടുത്തുന്ന വാർത്തകൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ഛത്തീസ്ഗഢിൽ ട്രെയിൻ യാത്രക്കിടെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലെ സംഭവമാണ്.
ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിർത്തികൾ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാൻ വന്ന പാവപെട്ട വിദ്യാർഥികളെ മനുഷ്യക്കടത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിർത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയിൽ ഓർക്കുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആൾക്കൂട്ട അതിക്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തിൽ ഇന്ത്യക്കുള്ള യശസ്സ് അപകീർത്തിപ്പെടുത്താൻ ഇത്തരം സംഭവങ്ങൾ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവങ്ങളെല്ലാം.
ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ഒരുവിഭാഗം ജനതയുടെ പൗരത്വം തന്നെ സംശയത്തിലാക്കുന്ന സാഹചര്യവും അസമിലെ സാധാരണക്കാരെ പുറം തള്ളാനുള്ള നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തെയാണ് അപകടപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങളെ നിയമസാധുതയില്ലാതെ കുടിയൊഴിപ്പിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ഒരിക്കലും നീതീകരിക്കാനാവില്ല. സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പരത്തി, ഭരണഘടന അനുവദിച്ചു നൽകുന്ന ന്യൂനപക്ഷാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്നവർക്കെതിരെ പൗര സമൂഹവും ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും ഒന്നിച്ചു രംഗത്തു വരേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജാഗ്രത പുലർത്തണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here