ഒന്നാം തീയതി ആർക്കും മദ്യമില്ല; ഫൈവ് സ്റ്റാറിലെ ‘ഡ്രൈ ഡേ’ തുടരും

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഓഗസ്റ്റ് ഒന്നാം തീയതി മുതൽ മദ്യം വിളമ്പാന്‍ അനുമതിക്കുള്ള വിദേശമദ്യ ചട്ട ഭേദഗതി തുലാസിൽ. തീരുമാനം ഈ മാസം ഒന്നാംതീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ എന്നുമുതൽ വരുമെന്ന കാര്യം എക്സൈസ് വകുപ്പിൽ തിരക്കിയപ്പോൾ അവിടെയും തികഞ്ഞ ആശയകുഴപ്പം. സ്റ്റാർ ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം കിട്ടുമെന്ന വാർത്ത നേരത്തെ പ്രചരിച്ചതിനാൽ മദ്യപൻമാരുടെ വിളികളും ഇവിടേക്ക് എത്തുന്നുണ്ട്.
ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനാണ് ഭേദഗതി നീക്കമെന്ന് നേരത്തെ സർക്കാർ വിശദീകരണം നൽകിയത്. സ്റ്റാർ ഹോട്ടലുകള്‍ക്ക് പുറമെ ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാന്റ്, ഹെറിറ്റേജ് ക്ലാസിക് എന്നീ ഗണത്തില്‍പ്പെടുന്ന ഹോട്ടലുകള്‍ക്കും ഒന്നാം തീയതി ഇളവുണ്ടെന്ന വാർത്തകളും വന്നിരുന്നു.
ആഘോഷങ്ങൾക്കും മറ്റ് മീറ്റിംഗുകൾക്കും ഒന്നാം തീയതി മദ്യം വിളമ്പാന്‍ 50,000 രൂപ ഫീസ് നല്‍കി ലൈസന്‍സ് എടുക്കണം, അനുമതി ലഭിക്കാൻ ഒരാഴ്ച മുമ്പ് എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം എന്നിവയായിരുന്നു മാർഗനിർദേശങ്ങൾ. ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം നടപടികളെന്നാണ് മന്ത്രി എം ബി രാജേഷ് പറയുന്നത്. ടൂറിസം മേഖലകളിൽ ടോഡി പാര്‍ലറുകള്‍ തുറക്കും. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇതിനായുള്ള അനുമതി നല്‍കുകയെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here