പൗരത്വ ആശങ്ക അകറ്റാൻ നേറ്റിവിറ്റി കാർഡ്; സംസ്ഥാന ബജറ്റിൽ നിർണ്ണായക പ്രഖ്യാപനം

രാജ്യത്ത് പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് കേരളത്തിലെ എല്ലാ പൗരന്മാർക്കും ‘നേറ്റിവിറ്റി കാർഡ്’ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിലാണ് ഈ സുപ്രധാന പ്രഖ്യാപനം. പദ്ധതിയുടെ നിയമനിർമ്മാണത്തിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.
കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന എസ്.ഐ.ആർ അധിഷ്ഠിത വോട്ടർ പട്ടിക പരിഷ്കരണത്തിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് വലിയ ആശങ്കയുണ്ട്. തലമുറകളായി കേരളത്തിൽ താമസിക്കുന്നവരുടെ ഈ ഭീതി അകറ്റാനാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവരുന്നത്.നിലവിൽ ഓരോ ആവശ്യത്തിനും വെവ്വേറെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. ഫോട്ടോ പതിപ്പിച്ച ഈ കാർഡ് ഒരാളുടെ ജനനവും സ്ഥിരതാമസവും തെളിയിക്കുന്ന ആധികാരികവും നിയമപരവുമായ രേഖയായിരിക്കും.
Also Read : നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ ചരിത്രമാകുന്നു; വരാൻ പോകുന്നത് പെർമനന്റ് നേറ്റിവിറ്റി കാർഡുകൾ
നേറ്റിവിറ്റി കാർഡിന് നിയമപരമായ സാധുത ഉറപ്പാക്കാൻ പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിനാണ് ഇതിന്റെ ചുമതല. പൗരത്വ രേഖകളെച്ചൊല്ലി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വേർതിരിവുകൾ ഇല്ലാതാക്കുകയും കേരളീയർ എന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് സർക്കാർ ലക്ഷ്യം. ഒരിക്കൽ ലഭിച്ചാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു ബദൽ രേഖ എന്ന നിലയിലല്ല, മറിച്ച് കേരളത്തിലെ സ്ഥിരതാമസം തെളിയിക്കുന്നതിനും സർക്കാർ സേവനങ്ങൾക്കുമായി ഒരു ഏകീകൃത ഡിജിറ്റൽ കാർഡ് എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾക്കും സേവനങ്ങൾക്കും ഈ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. അപേക്ഷകൾ വില്ലേജ് ഓഫീസർമാർ പരിശോധിച്ച് തഹസിൽദാർമാരാണ് കാർഡ് അനുവദിക്കുക. കേന്ദ്ര സർക്കാരിന്റെ പൗരത്വ നയങ്ങളോടുള്ള ശക്തമായ വിയോജിപ്പ് ബജറ്റ് പ്രസംഗത്തിലുടനീളം മന്ത്രി എടുത്ത് കാട്ടി. പൗരത്വത്തിന്റെ പേരിൽ ആരും പുറന്തള്ളപ്പെടാതിരിക്കാനുള്ള കേരള മാതൃകയായാണ് ഈ പദ്ധതിയെ സർക്കാർ ഉയർത്തിക്കാട്ടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here