കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ പെന്‍ഷന്‍ കിട്ടാതെ തെക്ക് വടക്ക് ഓടുന്നു; ബോര്‍ഡിന്റെ കാശെടുത്ത് പുട്ടടിച്ച് സര്‍ക്കാര്‍

ക്ഷാമ കാലത്തേക്കായി കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ കരുതി വെച്ചതും സ്വരൂക്കൂട്ടിയതുമെല്ലാം സര്‍ക്കാര്‍ വിറ്റു പുട്ടടിച്ചു. 16 മാസമായി കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് പെന്‍ഷനും അടച്ച തുകയുമില്ല. സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ഒരു തൊഴിലാളി സംഘടനയ്ക്കും ധൈര്യവുമില്ല. തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് മേനിപറച്ചില്‍ അല്ലാതെ അവരെ പട്ടിണിക്കാരാക്കിയ സര്‍ക്കാര്‍ ചെറുവിരലനക്കാതെ പൊട്ടന്‍ കളിക്കുകയാണ്.
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടാതായിട്ട് മാസങ്ങളായി.നിലവില്‍ 16 മാസത്തെ പെന്‍ഷന്‍ കുടിശിക ഇവര്‍ക്ക് നല്‍കാനുണ്ടെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഈ മാസം 19 ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 62 കോടി രൂപ വേണം. 16 മാസത്തെ കുടിശിക കൊടുക്കാന്‍ 992 കോടിയാണ് വേണ്ടിവരിക. കെടുകാര്യസ്ഥത മൂലം ബോര്‍ഡിന്റെ വരുമാനം കുറഞ്ഞതാണ് പെന്‍ഷന്‍ വിതരണം പ്രതിസന്ധിയലാവാന്‍ കാരണം. പെന്‍ഷന്‍ മാത്രമല്ല നിരവധി മറ്റ് ആനുകൂല്യങ്ങളും അംഗങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ബോര്‍ഡിന്റെ പ്രധാന വരുമാനം ബില്‍ഡിംഗ് സെസ് ആണ്. തദ്ദേശ വകുപ്പിനാണ് ബില്‍ഡിംഗ് സെസ് പിരിക്കാനുള്ള ചുമതല. മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും സെസ് പിരിവ് 2024 ജനുവരി 16 മുതലും പഞ്ചായത്തുകളില്‍ 2024 ഏപ്രില്‍ മുതലും പിരിക്കുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. 30 കോടി രൂപയാണ് പ്രതിമാസ സെസ് പിരിവ് ഈ ഉത്തരവ് ഇറങ്ങിയതിന് ശേഷം 50 കോടിയായി വര്‍ധിച്ചിട്ടുണ്ട്. സെസ് പിരിവ് വര്‍ദ്ധിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാമെന്നാണ് ശിവന്‍കുട്ടി വ്യക്തമാക്കിയത്. കുടിശിക ഉടന്‍ എങ്ങും കൊടുക്കുന്ന ലക്ഷണം കാണുന്നുമില്ല.
പ്രതിസന്ധിയിലായ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മനസ് വച്ചാല്‍ പെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ സാധിക്കും. 1000 കോടി രൂപ ഒറ്റ തവണ സര്‍ക്കാര്‍ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കൊടുത്താല്‍ ഈ കുടിശിക മുഴുവന്‍ തീരും. എന്നാല്‍ ഇടത് സര്‍ക്കാരിന് തൊഴിലാളി സ്‌നേഹം പ്രസംഗത്തില്‍ മാത്രമാണ് പ്രവര്‍ത്തിയില്‍ കാണിക്കുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here