ഡബ്യൂസിസിക്ക് അതൃപ്തി; സിനിമാനയം രണ്ടു മാസത്തിനകം; കാസ്റ്റിംഗ് കൗച്ച് ഒഴിവാക്കാൻ കർശന നടപടി

സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ ചർച്ചകളാണ് കോൺക്ലേവിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ സുരക്ഷ, ലിംഗ സമത്വം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ വിശദ ചർച്ചകളാണ് നടക്കുന്നത്.
ഇന്നലെ നടന്ന ചർച്ചകളിൽ സിനിമാനയ കരട് രേഖയ്ക്ക് മികച്ച പിന്തുണ കിട്ടിയിരുന്നു. എന്നാൽ തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരത്തെ തന്നെ പരിഹരിച്ചിട്ടുണ്ടെന്ന ഫെഫ്ക നിലപാടിൽ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസിക്ക് അതൃപ്തിയുണ്ട്.
സിനിമ – സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഴുവൻ സമയം കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് ഒഴിവാക്കാൻ കർശന നിയമനടപടിയാണ് കരട് സിനിമാനയത്തിൽ ശുപാർശ ചെയ്‌തിട്ടുള്ളത്. തെറ്റുകൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണവും സഹായവും നൽകേണ്ടത് സംഘടനകൾ ആണെന്നും കരടിൽ പറയുന്നുണ്ട്.
രണ്ടു മാസത്തിനകം സിനിമാനയം മന്ത്രിസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here