മുൻ ചീഫ് സെക്രട്ടറിയുടെ സ്വയം വെളുപ്പിക്കൽ പോസ്റ്റിനു കീഴെ കലക്ടർ ബ്രോയുടെ സൂപ്പർ കമൻ്റ്!! ഒപ്പം മുൻ മുഖ്യമന്ത്രിയുടെ മകൻ്റെ വക കിടിലൻ കുത്തും

ന്യായീകരിച്ചും ട്രോളിയും കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ‘ഡെമ്മി ടു ഡെമ്മി ഫൈവ് ഫീറ്റ്’ എന്ന സിബിഐ ഡയറിക്കുറിപ്പ്് ചിത്രത്തിലെ ഡയലോഗുകളെ അനുസ്മരിക്കുന്ന മട്ടിലുള്ള ന്യായീകരണ ഫെയ്‌സ്ബുക്ക് കുറിപ്പും അതിന് കീഴെ മറ്റൊരു ജുനിയര്‍ ഐഎഎസുകാരന്‍ ‘ഞാനൊരു സൈക്കിളും ഒരു മൈക്കും എടുത്തോണ്ട് ഇറങ്ങാന്‍ പോവുകയാണ് നാരായണാ’ എന്ന താളവട്ടം സിനിമ മട്ടിലൊരു കമന്റുമിട്ട് പോര് കൊഴുപ്പിക്കുകയാണ്. അതിന് താഴെ വന്ന് ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വക ഊക്കനൊരു കുത്തുമിട്ട് സംഗതി ജഗപൊകയാക്കി.

തനിക്കെതിരായ ഹൈക്കോടതിയുടെ സിബിഐ അന്വേഷണ ഉത്തരവിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം ന്യായീകരണ കുറിപ്പ് എഴുതി ഫെയ്‌സ്ബുക്കില്‍ ഇട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. ഈ പോസ്റ്റിന് താഴെ സസ്‌പെന്‍ഷനിലുള്ള ഐഎഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത് താന്‍ നേരിടുന്ന അനീതികള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് കമന്റിട്ടു. ഇതോടെ സംഗതി വൈറലായി. എബ്രഹാമിന്റെ പോസ്റ്റും ഒപ്പം താനെഴുതിയ കമന്റും ചേര്‍ത്ത് പ്രശാന്ത് തന്റെ വോളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകന്‍ ഡോ വി രാമന്‍കുട്ടി ഇങ്ങനെ കുറിച്ചു – ‘തെങ്ങിനും കവുങ്ങിനും ഒരേ തളപ്പല്ല’.

പൊതുജീവിതത്തില്‍ മൗനത്തെ പലപ്പോഴും അന്തസ്സായി കാണാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ മൗനം കുറ്റസമ്മതമായും സംയമനം ബലഹീനതയായും തെറ്റിദ്ധരിക്കപ്പെട്ടേക്കാം, എന്ന് പറഞ്ഞുകൊണ്ടാണ് എബ്രഹാം തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. 2015-ല്‍ തന്റെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് കോടതി തള്ളിയ കേസ്, 2018-ല്‍ ഹൈക്കോടതിയില്‍ എത്തുകയും, അഞ്ചു വര്‍ഷമായി ആരും തൊടാതെ വെച്ചിരുന്ന കേസ് 2025-ല്‍ ഒരു പുതിയ ജഡ്ജി പ്രാഥമിക അന്വേഷണം പോലുമില്ലാതെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ കൂടെ പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താല്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും, ഈ വിധി പല നിയമവിദഗ്ധരെയും അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും, മാധ്യമങ്ങള്‍ തന്നെ ക്രൂരമായി വേട്ടയാടുകയാണെന്നും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോപിക്കുന്നു. താന്‍ വഹിക്കുന്ന പദവികളുടെയും (മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ, കെ-ഡിസ്‌ക് വൈസ് ചെയര്‍പേഴ്സണ്‍) പൊതുജനങ്ങളുടെ വിശ്വാസത്തിന്റെയും ഭാഗമായാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും, തന്റെ ഭാഗം കേള്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിനയ്ക്ക് നല്‍കിയ യുട്യൂബ് അഭിമുഖത്തിന്റെ ലിങ്കുകളും അദ്ദേഹം പങ്കുവെച്ചു.

എബ്രഹാമിന്റെ പോസ്റ്റിന് താഴെ കമന്റായാണ് എന്‍ പ്രശാന്ത് തന്റെ പ്രതികരണം അറിയിച്ചത്. ”സര്‍, സ്വാഭാവിക നീതിയെക്കുറിച്ച് പറയുമ്പോള്‍, അങ്ങയുടെ അതേ വാക്കുകള്‍ കടമെടുക്കുന്നു – ‘മൗനം കുറ്റസമ്മതമായി തെറ്റിദ്ധരിക്കപ്പെടാം’. എന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് യാതൊരു അന്വേഷണമോ, ഒരു പരാതി പോലുമില്ലാതെ എന്നെ സസ്‌പെന്‍ഡ് ചെയ്തിട്ട് മാസങ്ങളായി എന്ന് പറഞ്ഞുകൊണ്ടാണ് പ്രശാന്ത് തുടങ്ങിയത്.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി (EMCC) ഇടപാടില്‍, സര്‍ക്കാര്‍ ഒപ്പിട്ട നയപരമായ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച തന്നെ ബലിയാടാക്കിയെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമോഷന്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും പ്രശാന്ത് കുറിച്ചു. ”ഇഎംസിസി ഒരു വിദേശ കമ്പനിയാണോ എന്ന് കണ്ടെത്താനാണ് മൂന്ന് വര്‍ഷമായി അന്വേഷണം! ഇതൊരു തമാശയല്ലേ?” അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ എബ്രഹാമിന്റെ ശ്രദ്ധയില്‍ പലതവണ ഈ വിഷയം കൊണ്ടുവന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രശാന്ത് ഓര്‍മ്മപ്പെടുത്തുന്നു.

”അല്‍പ്പം ചരിത്രം – സര്‍ക്കാര്‍ അസെന്‍ഡ് (ASCEND) നിക്ഷേപ മീറ്റില്‍ (2020) m/s EMCC യുമായി നയതല കരാറില്‍ ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ന്യൂയോര്‍ക്കില്‍ ഇ എംസി സി യുമായി മുമ്പ് നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ഒപ്പുവച്ച ഈ അസെന്‍ഡ് കരാറിന്റെ അടിസ്ഥാനത്തില്‍, പള്ളിപ്പുറത്ത് ഈ കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. സര്‍ക്കാര്‍ ധാരണാപത്രത്തില്‍ സഹകരണ കക്ഷിയായി കെ എസ്‌ഐഎന്‍സി (KSINC)പരാമര്‍ശിക്കപ്പെട്ടു. ഇതിനെല്ലാം ശേഷം, 2021-ല്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതിക്കായി ഷിപ്പിംഗ് കപ്പലുകള്‍ക്കുള്ള നിര്‍മ്മാണ കരാര്‍ കെ എസ് ഐ എന്‍ സി നേടി. ഞങ്ങള്‍ ഈ സര്‍ക്കാര്‍ രേഖകളെ വിശ്വസിച്ചു. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുമ്പ് ഞങ്ങള്‍ മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് വ്യക്തമായ നിയമോപദേശവും നേടി. കെ എസ്‌ഐ എന്‍ സി ബോര്‍ഡും അത് അംഗീകരിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജി (റിട്ടയേര്‍ഡ്) ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സാറില്‍ നിന്നും വ്യക്തമായ നിയമോപദേശം എടുത്തു. എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്ന് സിഎജി (CAG )യും റിപ്പോര്‍ട്ട് ചെയ്തു.

പക്ഷേ, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പരസ്യമായപ്പോള്‍, സര്‍ക്കാര്‍ തലത്തിലെ യഥാര്‍ത്ഥ കരാര്‍ ഇല്ലെന്ന് വരെ കള്ളം പറഞ്ഞ്, വെറും കപ്പല്‍ നിര്‍മ്മാണ കമ്പനിയായ കെ എസ് ഐ എന്‍ സി യെ ബലിയാടാക്കി! തീര്‍ച്ചയായും, രാഷ്ട്രീയത്തില്‍, ജനങ്ങളെ വിഡ്ഢികളാക്കുന്നതിന്, അത്തരം തന്ത്രങ്ങള്‍ സ്വാഭാവികമായിരിക്കാം. മാതൃഭൂമി പോലുള്ള മാധ്യമങ്ങളില്‍ മാഫിയ ഘടകങ്ങള്‍ ഉപയോഗിച്ച് എന്നെ പരിഹസിക്കുകയും പൊതുജനമധ്യത്തില്‍ ആക്രമിക്കുകയും ചെയ്തിട്ടും ഞാന്‍ മൗനം പാലിച്ചു. അതേസമയം, സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ വിമര്‍ശിക്കുകയും എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു.

ഏകദേശം ഒരു വര്‍ഷത്തിനുശേഷം, 2021 നവംബറില്‍, ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ഒരു മാസത്തിനുശേഷം, എനിക്കെതിരെ ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു! ചട്ടങ്ങള്‍ പ്രകാരം ഇത് ആറ് (6) മാസത്തിനുള്ളില്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. 2025 ലും ഈ പേരില്‍ എന്റെ സ്ഥാനക്കയറ്റം തടഞ്ഞ് വെച്ചിരിക്കുന്നത് അന്യായമാണെന്ന് അങ്ങ് കരുതുന്നില്ലേ? നയപരമായ നിക്ഷേപ തീരുമാനമെടുക്കുന്നവര്‍ക്ക് പുറത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അത് ഏറ്റ് പറയാന്‍ കഴിയാത്ത തിന്റെയോ ധൈര്യമില്ലാത്തതിന്റെയോ പേരില്‍ എന്നെ ബലിയാടാക്കുന്നത് ശുദ്ധമായ ഭീരുത്വമാണ്.”

അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നോ കേഡര്‍ നിയന്ത്രണ അതോറിറ്റിയില്‍ നിന്നോ എനിക്ക് നീതി ലഭിക്കില്ലെന്ന് എനിക്ക് പൂര്‍ണ്ണമായി ബോധ്യമുണ്ടായിട്ടും, അന്യായമായ അന്വേഷണത്തെ ആത്മവിശ്വാസത്തോടെ നേരിടുകയും എന്റെ ഭാഗം സമര്‍പ്പിക്കുകയും ചെയ്തു. സ്റ്റേ വാങ്ങാനോ അന്വേഷണം സ്തംഭിപ്പിക്കാനോ ഞാന്‍ അലഞ്ഞു നടന്നിട്ടില്ല. പക്ഷേ ഒടുവില്‍ അത് തെറ്റായി തീര്‍പ്പാക്കപ്പെട്ടാല്‍, എല്ലാവരെയും കോടതി കയറ്റും. എനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. പ്രക്രിയ പൂര്‍ത്തിയാക്കട്ടെ, എനിക്ക് തിടുക്കമില്ല.”

”അങ്ങയുടെ കേസ് അനധികൃത സ്വത്ത് സമ്പാദന ആരോപണം മാത്രമാണ്. ശരിയായ രേഖകളുണ്ടെങ്കില്‍ സിബിഐക്ക് ആറുമാസം കൊണ്ട് അന്വേഷിച്ച് തീര്‍ക്കാം. അതിനെ തടയാന്‍ കപില്‍ സിബലിനെപ്പോലുള്ളവര്‍ക്ക് കോടികള്‍ നല്‍കി കോടതിയില്‍ പോകുന്നതിന് പകരം, അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്ന് ഞാന്‍ വിനയത്തോടെ അഭിപ്രായപ്പെടുന്നു,” എന്നാണ് പ്രശാന്ത് കമന്റില്‍ കുറിച്ചത്. പക്ഷേ, പ്രശാന്തിന്റെ കമന്റിന് മണിക്കൂറുകളായിട്ടും എബ്രഹാം മറുപടി ഒന്നും എഴുതിയിട്ടില്ല.

എബ്രഹാം മൗനം തുടരുന്നതിനിടയില്‍ എന്‍ പ്രശാന്ത് തന്റെ കമന്റും എബ്രഹാമിന്റെ പോസ്റ്റും ചേര്‍ത്ത് സ്വന്തം വാളില്‍ പ്രതിഷ്ഠിച്ച് പുതിയൊരു അങ്കം കുറിച്ചു. താനാണ് യഥാര്‍ത്ഥ ഇര എന്നും എബ്രഹാമിനെപ്പോലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നീതി നടപ്പാക്കുന്നതില്‍ താല്പര്യമോ ജാഗ്രതയോ കാട്ടുന്നില്ലെന്ന് പറഞ്ഞു വെക്കുന്നുണ്ട്. എബ്രഹാം ഹൈക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരോക്ഷ പരാമര്‍ശം കോടതിയലക്ഷ്യമായേക്കാമെന്നും, സര്‍ക്കാര്‍ ഫയലുകളിലെ അഴിമതി തുറന്നുകാട്ടിയതിനാണ് താന്‍ സസ്‌പെന്‍ഷനിലായതെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രശാന്ത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top