ആശുപത്രികൾ ഡോക്ടർമാർക്ക് കൊലക്കളമാകുന്നോ… താമരശേരി ആക്രമണത്തിൽ സർക്കാർ അനാസ്ഥ ചോദ്യം ചെയ്യപ്പെടുന്നു

കേരളത്തിലെ ആരോഗ്യരംഗം എന്നും മലയാളികൾക്ക് അഭിമാനമാണ്. പക്ഷേ ഇന്ന് സർക്കാർ ആശുപത്രികൾ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജീവന് ഭീഷണിയുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വെട്ടേറ്റ സംഭവം, ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്ന വിമർശനത്തിന് ആക്കം കൂട്ടി.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും കനത്ത പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം (Hospital Protection Act) കേരളം പാസാക്കി. എന്നാൽ, കേസെടുക്കുമ്പോൾ ദുർബലമായ വകുപ്പുകൾ ചുമത്തുന്നതും, രാഷ്ട്രീയ ഇടപെടലുകളും പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിന് വഴി തെളിക്കുന്നു.

Also Read : ഡോക്ടറുടെ തലയ്ക്ക് വെട്ടി പിതാവ്; ചികിത്സാ പിഴവിൻ്റെ പേരിൽ ചോരക്കളി

മുൻപ് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ അത്യാഹിത വിഭാഗങ്ങളിലും (Casualty) പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുമെന്നും, സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, താമരശ്ശേരി സംഭവം തെളിയിക്കുന്നത് ഈ വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി എന്നാണ്. സുരക്ഷാ ജീവനക്കാർ ഇല്ലാത്തതും, ഡ്യൂട്ടി ഡോക്ടർമാരുടെ എണ്ണം കുറവായതും അക്രമികൾക്ക് ധൈര്യം നൽകുന്നു.

താമരശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ കേരളത്തിലെ സർക്കാർ ആശുപത്രികൾ സാക്ഷിയായത് അതിഭീകരമായ അതിക്രമങ്ങൾക്കാണ്. കഴിഞ്ഞ വർഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറായ വന്ദന ദാസിനെ പോലീസ് പരിശോധനക്ക് എത്തിച്ചയാൾ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ഇത് രാജ്യവ്യാപകമായി ഞെട്ടലുണ്ടാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി.ജി. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണവും, തൃശ്ശൂർ പൂത്തോൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണവും പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെ ആരോഗ്യ പ്രവർത്തകർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കും എന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും, താമരശ്ശേരിയിൽ ഡോ. വിപിന് വെട്ടേറ്റ സംഭവം ഭരണസംവിധാനത്തിൻ്റെ പരാജയം തുറന്നുകാട്ടുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top