സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടിയ വിഎസിനെ സ്മരിക്കുമ്പോള്‍ സഭയിലേക്ക് എത്തി; പിന്‍ബെഞ്ചില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; തലകുനിച്ച് സതീശന്‍

ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നു വന്നപ്പോള്‍ നിയമസഭ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യതാനന്ദന് ആദരം അര്‍പ്പിക്കുക ആയിരുന്നു. ജീവിതകാലം മുഴുവന്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോരാടിയ വിഎസിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മരിക്കുമ്പോഴാണ് രാഹുല്‍ സഭയുടെ വാതില്‍ തുറന്ന് വന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ പ്രത്യേക ബ്ലോക്കായി പിന്‍ബെഞ്ചിലെ സീറ്റില്‍ ഇരുന്നു.
കോണ്‍ഗ്രസ് അംഗങ്ങളാരും തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആ ഭാഗത്തേക്ക് നോക്കുപോലും ചെയ്യാതെ തലകുനിച്ച് ഇരിക്കുകയായിരുന്നു. ഇന്ന് ചരമോപചാരം മാത്രമാണ് സഭയുടെ നടപി. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് അടക്കം സഭയിലേക്ക് വരേണ്ട എന്ന നിലപാട് സ്വീകരിച്ചിട്ടും രാഹുല്‍ എത്തിയത്. ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാകാത്ത ദിവസം സഭയില്‍ എത്തി ഒരു റീ എന്‍ട്രിക്കാണ് ശ്രമം.
ALSO READ : നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സതീശന്റെ നീക്കം നെഞ്ച്പിടഞ്ഞോ ?
ഇന്ന് പ്രത്യേക ബ്ലോക്ക് ആണെങ്കിലും രാഹുലിന് സംസാരിക്കാന്‍ സമയം ലഭിക്കില്ല. കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് ഇന്ന് സംസാരിക്കാന്‍ അവസരം നല്‍കിയത്. അതുകൊണ്ട് തന്നെ നിശബ്ദനായി സഭാ നടപടികള്‍ നിരീക്ഷിക്കുകയാണ് രാഹുല്‍ ചെയ്തത്. നാളെ മുതല്‍ സര്‍ക്കാരിന് എതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ കടുക്കുമ്പോള്‍ ഭാരണപക്ഷം ചെറുക്കുക രാഹുലിന് എതിരായ ആരോപണങ്ങള്‍ ഉന്നയിച്ചാകും എന്ന് ഉറപ്പാണ്.
കോണ്‍ഗ്രസിനുള്ളിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വരും ദിവസങ്ങള്‍ ചര്‍ച്ചയാകും എന്ന് ഉറപ്പാണ്. പ്രതിപക്ഷ നേതാവി വിഡി സതീശന്‍ എടുത്ത ശക്തമായ നിലപാട് തള്ളിയാണ് രാഹുല്‍ സഭയിലേക്ക് എത്തിയത്. ഇതിന് പിന്നില്‍ എ ഗ്രൂപ്പ് തീരുമാനമാണ്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സതീശനെതിരായ ഒരു നീക്കവും ശക്തമാവുകയാണ്. പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറയുമ്പോഴും രാഹുല്‍ സഭയിലേക്ക് എത്തിയത് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനൊപ്പമാണ്. ഇതും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here