കൂത്തുപറമ്പ് വെല്ലുവിളി ആയില്ല; രവാഡ ചന്ദ്രശേഖര്‍ തന്നെ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

രവാഡ എ.ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടികയിലെ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് രണ്ടാം സ്ഥാനത്തുള്ള രവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഡിഐജി ആയിരിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ രവാഡ ചന്ദ്രശേഖര്‍ ഇന്റലിജന്‍സ് ബ്യൂറോയിൽ (ഐബി)യുടെ സ്‌പെഷല്‍ ഡയറക്ടറാണ്. അവിടെ നിന്നാണ് സംസ്ഥാനത്തിന്റെ 41-മത് പോലീസ് മേധാവിയായി തിരിച്ച് എത്തുന്നത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന് സര്‍വീസ്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷം കൂടി കാലാവധി നീട്ടികിട്ടും.
ഡല്‍ഹിയിലുള്ള രവാഡ കേന്ദ്രാനുമതി ലഭിച്ചാല്‍ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിയേക്കും. യാത്ര വൈകിയാല്‍ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന് ചുമതല നൽകിയേക്കും. നിധിന്‍ അഗര്‍വാളിന്റെ മോശം റെക്കോര്‍ഡും പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള യോഗേഷ് ഗുപ്തയും സര്‍ക്കാരും തമ്മിലുള്ള മോശം ബന്ധവുമാണ് രവാഡയ്ക്ക് അനുഗ്രഹമായത്.
തലശ്ശേരി എഎസ്പി ആയാണ് രവാഡയുടെ തുടക്കം. കൂത്തുപറമ്പ് വെടിവയ്പിൽ വീഴ്ച ഉണ്ടായെന്ന പേരിൽ അന്നത്തെ ഇടതു സർക്കാർ രവാഡയെ പ്രതിയാക്കി കേസെടുത്തു. പിന്നീട് 2012ലാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഇതെല്ലാം കൊണ്ട് സിപിഎമ്മിന് തീർത്തും അനഭിമതനായിരുന്നു രവാഡ. എന്നാല്‍ നിര്‍ണായക സ്ഥാനത്ത് എത്താന്‍ അത് തടസമായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here