കൂത്തുപറമ്പ് വെല്ലുവിളി ആയില്ല; രവാഡ ചന്ദ്രശേഖര്‍ തന്നെ സംസ്ഥാന പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടികയിലെ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് രണ്ടാം സ്ഥാനത്തുള്ള രവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഡിഐജി ആയിരിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖര്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ സ്‌പെഷല്‍ ഡയറക്ടറായിരുന്നു. അവിടെ നിന്നാണ് സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ പോലീസ് മേധാവിയായി സംസ്ഥാനത്തേക്ക് മടങ്ങി എത്തുന്നത്. 2026 ജൂലായ് അവസാനം വരെയാണ് അദ്ദേഹത്തിന് സര്‍വീസ്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷം കൂടി സര്‍വീസ് കാലാവധി നീട്ടി നല്‍കാം.
ഡല്‍ഹിയിലുള്ള രവാഡ ചന്ദ്രശേഖര്‍ കേന്ദ്രാനുമതി ലഭിച്ചാല്‍ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. യാത്ര വൈകിയാല്‍ നാളെയോ മറ്റന്നാളോ ആകും ചുമതലയേല്‍ക്കല്‍. തലശ്ശേരി എഎസ്പി ആയാണ് രവാഡ ചന്ദ്രശേഖര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചുമതലയേറ്റ് 48 മണിക്കൂറിലാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് രവാഡ ചന്ദ്രശേഖര്‍ ആരോപണ നിഴലിലായിരുന്നു. പിന്നീട് 2012-ല്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.
കൂത്തുപറമ്പ് വെടിവയ്പ്പിന്റെ പേരില്‍ സിപിഎമ്മിന് അനഭിമതനായ ഉദ്യോഗസ്ഥനായാണ് രവാഡയെ കരുതിയിരുന്നത്. എന്നാല്‍ നിര്‍ണായക സ്ഥനത്ത് എത്താന്‍ അത് വെല്ലുവിളിയായില്ല. നിധിന്‍ അഗര്‍വാളിന്റെ മോശം റെക്കോര്‍ഡും പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള യോഗേഷ് ഗുപ്തയും സര്‍ക്കാരും തമ്മിലുള്ള മോശം ബന്ധവുമാണ് രവാഡയ്ക്ക് അനുഗ്രഹമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here