പിണറായി പോലീസിനെ ലാത്തി പിടിച്ചുവാങ്ങി തല്ലി എസ്എഫ്‌ഐക്കാര്‍; ഓടിയെത്തി എംവി ഗോവിന്ദനും

ഗവർണർക്കെതിരായ കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രതിഷേധം അതിരു കടന്നു. സര്‍വകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ കയറി. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ എത്തി. മണിക്കൂറുകളോളമാണ് എസ്എഫ്‌ഐക്കാര്‍ സര്‍വകലാശാലക്കുള്ളില്‍ പ്രതിഷേധിച്ചത്.
Also Read: ഭാരതാംബ വിവാദം കത്തിച്ചുനിർത്താൻ എൽഡിഎഫ്; ഒപ്പം സൂംബയും… മതസംഘടനകളെ അവഗണിക്കും
സെനറ്റ് ഹാളിലേക്കു കടന്നുകയറിയ പ്രതിഷേധക്കാര്‍ വിസിയുടെ ചേംബറിന് സമീപം വരെയെത്തി. ചേംബറിന് ഉള്ളില്‍ കടക്കാനും ശ്രമമുണ്ടായി. വിസിയുടെ ചുമതലയുള്ള സിസ തോമസ് ഇന്ന് ഓഫീസിൽ എത്തിയിരുന്നില്ല. ആദ്യഘട്ടത്തില്‍ നോക്കിനിന്ന പോലീസ് ഇതോടെയാണ് നടപടി തുടങ്ങിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ലാത്തി പിടിച്ചുവാങ്ങി പൊലീസിനെ എസ്എഫ്‌ഐക്കാര്‍ നേരിട്ടു.
ഇതിനിടെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാര്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എത്തി. എസ്എഫ്ഐ നേതാക്കളുമായി ഗോവിന്ദന്‍ സംസാരിച്ചു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകണം. ആര്‍എസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ശേഷം ഗോവിന്ദന്‍ മടങ്ങി.
ഇക്കഴിഞ്ഞ 24ന് സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പരിപാടിക്ക് അനുമതി നിഷേധിച്ച റജിസ്ട്രാറെ വിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സിപിഎം ഭൂരിപക്ഷമുളള സിന്‍ഡിക്കറ്റ് ഈ നടപടി പിന്‍വലിച്ചു. ഇതിന് തിരിച്ചടിയായി സിൻഡിക്കറ്റിനെ ഗവർണർ പിരിച്ചുവിടുമെന്ന് സൂചനകൾ വന്നതോടെയാണ് ഇടത് സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here