വിസിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും അനുസരിക്കുന്നില്ല; ഓഫീസിലേക്ക് കാലും കുത്തിക്കുന്നില്ല; ഇനി എന്തും ചെയ്യും മോഹനന്‍ കുന്നുമ്മല്‍

കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നല്‍കുന്ന ഉത്തരവുകളൊന്നും പാലിക്കുന്നില്ല. സിപിഎം ഭൂരിപക്ഷമുള്ള സിന്‍ഡിക്കറ്റും ഇടത് അനൂകൂല ഉദ്യോഗസ്ഥരും വിസിയുടെ ഉത്തരവുകളെ പാടെ തള്ളുകയാണ്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം സിന്‍ഡിക്കേറ്റ് തിരുത്തിയതില്‍ തുടങ്ങി എല്ലാ നിര്‍ദേശങ്ങളും പാടെ തള്ളുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും വിസിയെ അനുസരിക്കുന്നില്ല
സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം പിടിച്ചെടുക്കാന്‍ വിസി ഇന്നലെ നല്‍കിയ ഉത്തരവും പാലിക്കപ്പെട്ടില്ല.
വാഹനത്തിന്റെ താക്കോല്‍ ഡ്രൈവറില്‍ നിന്ന് വാങ്ങി താല്‍ക്കാലിക രജിസ്ട്രാറായ ഡോ. മിനി കാപ്പന് കൈമാറണം എന്നായിരുന്നു നിര്‍ദേശം. ഉത്തരവ് നടപ്പാക്കാന്‍ മിനി കാപ്പനെയും സെക്യൂരിറ്റി ഓഫീസറെയും വിസി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. അനില്‍കുമാര്‍ ഇന്നും ഔദ്യോഗിക വാഹനത്തില്‍ തന്നെ സര്‍വകലാശാലയില്‍ എത്തി.
നേരത്തെ അനില്‍കുമാര്‍ രജിസ്ട്രാറുടെ ഔദ്യോഗിക ഓഫീസില്‍ പ്രവേശിക്കുന്നത് തടയണമെന്നും ഇ ഫയലുകള്‍ പരിശോധിക്കാനുള്ള അനുമതി റദ്ദാക്കണമെന്നും വിസി ഉത്തരവിട്ടിരുന്നു. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. സര്‍വകലാശാലയുടെ വാഹനങ്ങള്‍ അടക്കം എല്ലാത്തിന്റേയും ഉടമസ്ഥാവകാശം സിന്‍ഡിക്കേറ്റിനാണ് എന്ന വാദമാണ് സിപിഎം അംഗങ്ങള്‍ ഉയര്‍ത്തുന്നത്.
എസ്എഫ്‌ഐ പ്രതിഷേധം പറഞ്ഞ് വിസി മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്താറില്ല. കാലുവെട്ടും എന്ന് പറഞ്ഞയിടത്ത് എങ്ങനെ എത്തും എന്നാണ് വിസി ചോദിക്കുന്നത്. ഇതോടെ വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സുകളുടെ അംഗീകാരം ഇങ്ങനെ പ്രധാന ഫയലുകള്‍ വിസിയുടെ ഒപ്പ് കാത്ത് സര്‍വകലാശാലയില്‍ കെട്ടികിടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here