പുലര്‍ച്ചെ വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റര്‍ വെള്ളം; അടിഞ്ഞു കൂടിയ ചെളി മാറ്റാന്‍ ഇപ്പോഴും ശ്രമം; ജലവിതരണം പുനസ്ഥാപിക്കല്‍ വൈകും

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. അതുകൊണ്ട് തന്നെ ആളുകള്‍ വിവരം അറിയാന്‍ വൈകി. ഇതിനുളളില്‍ വീടുകളില്‍ വെള്ളം കയറി കഴിഞ്ഞിരുന്നു.
മതിലുകള്‍ തകര്‍ത്താണ് വെള്ളം ഒഴുകി എത്തിയത്. വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒഴുകി നീങ്ങി. ചെളി കയറി പലവാഹനങ്ങളും നശിച്ചു. ബൈക്കുകള്‍ ചെളിയില്‍ മൂടിയ നിലയിലാണുള്ളത്. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറിയതോടെ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും നാശമുണ്ടായി.
പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകളുടെ ഉള്ളിലേക്ക് അടക്കം കയറി ചെളി നീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
തകര്‍ന്ന ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. കൊച്ചി നഗരത്തിന്റെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്നത് ഇവിടെ നിന്നാണ്. ടാങ്ക് തകര്‍ന്നതോടെ നഗരത്തിലെ ജലവിതരണം പ്രതിസന്ധിയില്‍ ആയിട്ടുണ്ട്.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here