കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 538 കോടി രൂപയുടെ ജാക്ക് പോട്ട് ; ബിസിസിഐക്ക് കനത്ത തിരിച്ചടി

കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് ബിസിസിഐ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി. 538 കോടി രൂപ നൽകണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ബിസിസിഐ നടപടി കരാർ ലംഘനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആർബിട്രറുടെ കണ്ടെത്തൽ ശരിവെക്കുന്നതായിരുന്നു കോടതി ഉത്തരവ് .
ഐപിഎൽ പ്രവേശനത്തിനു ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. പുതിയ ഗാരന്റി നൽകാൻ ടസ്കേഴ്സ് വിസമ്മതിച്ചതോടെ, കരാർ ലംഘനത്തിന്റെ പേരിൽ 2011 സെപ്റ്റംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കിയെന്നു കാട്ടിയുള്ള ടസ്കേഴ്സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്ജി ആർ.പി.ലഹോട്ടിയുടെ അധ്യക്ഷതയിലുള്ള സമിതി 2015 ജൂലൈയിലാണ് നഷ്ടപരിഹാരം നൽകാൻ ബിസിസിഐയ്ക്ക് നിർദ്ദേശം നൽകിയത്. പുറത്താക്കിയതിനെ തുടർന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നൽകുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ ഘട്ടങ്ങളിൽ കോടതികളിൽനിന്നേറ്റ കനത്ത പ്രഹരത്തിന്റെ തുടർച്ചയാണ് ഈ വിധിയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here