നെഞ്ചുപൊട്ടും വേദനയില്‍ ആ അമ്മ എത്തി; പൊന്നുമകനെ യാത്രയാക്കാന്‍; ഈ കണ്ണീരിന് ആര് മറുപടി നല്‍കും

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ എത്തി. വിദേശത്തായിരുന്ന അമ്മ സുജ മരണ വിവരം അറിഞ്ഞതോടെയാണ് ഓടി എത്തിയത്. ജോലി ചെയ്യുന്ന വീട്ടുകാരോടൊപ്പം തുര്‍ക്കിയിലായിരുന്നു സുജ ഇന്‍ഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഇളയ മകനും ബന്ധുക്കളും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബന്ധുക്കളെ കണ്ടതോടെ പൊട്ടിക്കരഞ്ഞു പോയി ആ അമ്മ. കൊല്ലത്തേക്കുള്ള യാത്രയിലാണ് സുജ ഇപ്പോള്‍.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആയിരുന്ന മിഥുന്റെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. 12 മണിവരെയാണ് ഇവിടെ പൊതുദര്‍ശനം. സഹപാഠികളും അധ്യാപകരും മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇവിടെ എത്തിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും.
അ്തനുള്ളില്‍ തന്നെ അമ്മ സുജയെ വീട്ടില്‍ എത്തിക്കാനാണ് തീരുമാനം. 3 മണിയോടെയാണ് വീട്ടുവളപ്പില്‍ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ദാരുണമായ ഈ സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here