പോലീസ് മേധാവിയാകാന്‍ രവാഡക്ക് കൂത്തുപറമ്പ് വെടിവെപ്പ് വിനയാകുമോ? പിണറായി കനിഞ്ഞാല്‍ ജാതകം തെളിയും

കൂത്തുപറമ്പ് വെടിവെപ്പ് കേസോടെ സിപിഎമ്മിന് അനഭിമതനായ രവാഡ എ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുമോ? 1994 നവംബര്‍ 25ന് കൂത്തുപറമ്പിലുണ്ടായ വെടിവെ്പ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത് രവാഡ ചന്ദ്രശേഖര്‍ കണ്ണൂര്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആയിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് കുറിച്ച് അന്വേഷിച്ച പത്മനാഭന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രി എംവി രാഘവന്‍ ഉള്‍പ്പടെ നിരവധി പോലീസുകാര്‍ക്കെതിരെ നായനാര്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നു. അക്കൂട്ടത്തില്‍ രവാഡ ചന്ദ്രശേഖരനും പ്രതിയായിരുന്നു. അന്ന് ഉത്തരമേഖല ഐജി ജേക്കബ് പുന്നൂസിന്റ പരാതി പ്രകാരമാണ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
എംവി രാഘവന്‍, ഡിവൈഎസ്പി ഹക്കീം ബത്തേരി, ഡെപ്യൂട്ടി കലക്ടര്‍ ടിടി ആന്റണി എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് 1997 ജുലൈ നാലിന് അറസ്റ്റ് ചെയ്തിരുന്നു. വെടിവെപ്പിന്റെ പേരില്‍ എംവി രാഘവനും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുത്തതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി കേസെടുത്തതിന്റെ സാഹചര്യങ്ങള്‍ വിവരിച്ച് 1997 ജൂലൈ 17ന് പത്രങ്ങളില്‍ സര്‍ക്കാര്‍ അരപ്പേജ് പരസ്യം നല്‍കി.
‘കൂത്തുപറമ്പ് വെടിവെപ്പ്: എന്താണ് യാഥാര്‍ത്ഥ്യം? അന്വേഷണ ‘കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം (സംക്ഷിപ്തം)’ എന്ന പേരിലാണ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പരസ്യം പത്രങ്ങള്‍ക്ക് നല്‍കിയത്. ആ പരസ്യത്തില്‍ എഎസ്പി രവാഡയുടെ ഉത്തരവാദിത്വം അത് എത്രത്തോളം? എന്ന തലക്കെട്ടില്‍ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
‘എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ വെടിവെക്കാനുള്ള ഉത്തരവ് നടപ്പിലാക്കിയത് എഎസ്പി ആര്‍എ ചന്ദ്രശേഖറായിരുന്നു. വെടിവെപ്പിന്റെ കാര്യത്തില്‍ അതിന് തുനിയണമോ വേണ്ടായോ എന്നതില്‍ തീരുമാനം എടുക്കേണ്ട ചുമതല എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനാണ്. ഈ സംഭവത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉണ്ടായിരുന്നു. അദ്ദേഹം ആവശ്യമായ ഉത്തരവ് നല്‍കുകയും ചെയ്തു. എഎസ്പി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ പരിചയം കുറഞ്ഞ ജുനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് എഎസ്പി. എന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചില്ലറ വീഴ്ചകള്‍ പൊറുക്കാവുന്നതാണ് .അതുകൊണ്ട് ‘അദ്ദേഹത്തിന്റെ ചുമലില്‍ ഉത്തരവാദിത്തം ഏറ്റിവെക്കാന്‍ കാരണമൊന്നും കാണുന്നില്ല.’

വെടിവെപ്പില്‍ രവാഡയ്ക്ക് കാര്യമായ റോള്‍ ഇല്ലായെന്ന് പരാമര്‍ശനം ഉണ്ടായിരുന്നെങ്കിലും കേസ് സംബന്ധിച്ച് അദ്ദേഹം കോടതിയില്‍ നല്‍കിയ മൊഴിയെ ചൊല്ലി ഡിവൈഎഫ്ക്കാര്‍ക്ക് കട്ട കലിപ്പുണ്ടായിരുന്നു.
കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്ക് ശാഖ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ ‘എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും’ എന്നു തന്നോടു പറഞ്ഞതായി രവാഡ ചന്ദ്രശേഖര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അവരില്‍ തിരിച്ചറിഞ്ഞ എം സുരേന്ദ്രന്‍, പനോളി വല്‍സന്‍, എംവി ജയരാജന്‍ തുടങ്ങി എട്ടുപേരുടെ വിവരങ്ങളാണ് എഫ്‌ഐആറില്‍ ചേര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ നിര്‍ദേശപ്രകാരമാണു വെടിവച്ചതെന്നും മൊഴി നല്‍കി. ഈ മൊഴികളെല്ലാം അന്നത്തെ ഭരണകക്ഷിയായ സിപിഎമ്മിനെ ചൊടിപ്പിച്ച സംഭവങ്ങളാണ്. 2012ല്‍ കേരള ഹൈക്കോടതി രവാഡ ചന്ദ്രശേഖറിനെ കുത്തുപറമ്പ് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി.
പോലീസ് മേധാവിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രവാഡ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതോടെയാണ് രവാഡയുടെ പഴയ കാല കഥകള്‍ പൊടി തട്ടിയെടുക്കാന്‍ തുടങ്ങിയത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കൂത്തുപറമ്പ് വെടിവെപ്പ് വലിയ വൈകാരിക സംഭവമാണെന്ന് പറയാറുണ്ടെങ്കിലും അത്തരം വിഷയങ്ങളിലൊക്കെ വെള്ളം ചേര്‍ക്കുന്നതില്‍ പാര്‍ട്ടി ഒരു മടിയും കാണിക്കാറില്ല. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയെന്ന് സിപിഎം വ്യാഖ്യാനിക്കുന്ന എംവി രാഘവന്റെ മകന്‍ നികേഷ് കുമാറിനെ 2016ല്‍ അഴിക്കോട് ഇടത് സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കുകയും പിന്നീട് കണ്ണൂര്‍ ജില്ലാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഒരു കാലത്ത് കെ കരുണാകരന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന രമണ്‍ ശ്രീവാസ്തവയെ പോലീസ് മേധാവിയായും പിണറായി വിജയന്റെ മുഖ്യ ഉപദേശകനായി നിയമിച്ചതുമെല്ലാം ചരിത്രം. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവര്‍ക്കാവും പോലീസ് മേധാവി പട്ടികയില്‍ മുന്‍തൂക്കം ലഭിക്കുക.
തിരഞ്ഞെടുപ്പ് വര്‍ഷം പൊലീസിനെ ആരു നയിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച സജീവമാണ്. ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം.ആര്‍.അജിത്കുമാര്‍ എന്നിവരാണ് കേരളം നല്‍കിയ പട്ടികയിലുള്ളത്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) ആയി പ്രഖ്യാപനമായെങ്കിലും രവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിലേക്കു മടങ്ങാനുള്ള താല്‍പര്യമറിയിച്ചുവെന്നാണ് സൂചന. സംസ്ഥാനത്ത് ഡിജിപി റാങ്കുള്ളവരുടെ സീനിയോറിറ്റി പട്ടികയില്‍ നിതിന്‍ അഗര്‍വാളിനു പിന്നില്‍ രണ്ടാമനാണ് അദ്ദേഹം. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കില്‍ യുപിഎസ്സിയുടെ ചുരുക്കപ്പട്ടികയില്‍ റവാഡ ഇടംപിടിക്കും.
1991 ബാച്ച് ഉദ്യോഗസ്ഥനായ രവാഡയ്ക്ക് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്പെഷല്‍ ഡയറക്ടറായിരുന്ന രവാഡ ചന്ദ്രശേഖര്‍, ഐബി മേധാവി തപന്‍കുമാര്‍ ദേഖ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തപന്‍കുമാറിന് കേന്ദ്രം ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതോടെയാണ് റവാഡ കേരളത്തിലേക്കു മടങ്ങാന്‍ താല്‍പര്യപ്പെട്ടത്.
സീനിയോറിറ്റിയാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക സംസ്ഥാനത്തിനു നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ നിലയില്‍ റവാഡ ചന്ദ്രശേഖറിനാകും കൂടുതല്‍ സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here