ബിന്ദുവിന്റെ വീട്ടിലേക്ക് തിരിഞ്ഞു പോലും നോക്കാതെ മന്ത്രിമാര്‍; ഇതോ കമ്യൂണിസ്റ്റ് കരുതലെന്ന് ചോദ്യം

മെഡിക്കല്‍ കോളേജിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടിയെടുത്തില്ല, ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് പറഞ്ഞ് മന്ത്രമാര്‍ തന്നെ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. അങ്ങനെ സംവിധാനത്തിലെ പാളിച്ച മൂലം ബിന്ദു എന്ന വീട്ടമ്മയുടെ ജീവന്‍ നഷ്ടമാകുമ്പോള്‍ പ്രതി സര്‍ക്കാര്‍ തന്നെയാണ്.
ദിവസം 350 രൂപ ശമ്പളത്തിന് ജോലി ചെയ്തും കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്റെ തുച്ഛമായ ശമ്പളത്തിലും തന്റെ മക്കളെ പഠിപ്പിച്ച് മുന്നോട്ടു പോയ ഒരു കുടുംബത്തിന്റെ അമ്മ എന്ന കരുതലാണ് നഷ്ടമായത്. ആരും ഉപയോഗിക്കാത്ത കെട്ടിടം എന്ന് പറഞ്ഞ് അപകടത്തെ ലഘുകരിച്ച് മന്ത്രിമാര്‍ മടങ്ങിയപ്പോള്‍ ബിന്ദു ജീവനുവേണ്ടി പിടയുകയായിരുന്നു. മന്ത്രിമാര്‍ക്ക് ഒന്നും നഷ്ടമായിട്ടില്ല. നഷ്ടമായത് ആ കുടംബത്തിന് മാത്രമാണ്.
മകളുടെ ശസ്ത്രക്രീയക്കായി എത്തി ഭാര്യയെ നഷ്ടമായി ഉള്ളുലഞ്ഞ് വിശ്രുതന്‍ മെഡിക്കല്‍ കോള്ജ് പരിസരത്ത് ഇന്നലെ വൈകുന്നേരം വരെ ഉണ്ടായിരുന്നു. ആദ്യ ശമ്പളവുമായി അമ്മയെ കാണാന്‍ ഓടിയെത്തിയപ്പോള്‍ മരണ വിവരം അറിഞ്ഞ ഒരു മകനും ശസ്ത്രക്രീയ കഴിഞ്ഞതിന്റെ ആരോഗ്യപ്രശമങ്ങള്‍ക്കിടയിലും അതിലും വലിയ ദുഖവുമായി മകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവരെ ഒന്ന് ആശ്വസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും ഉണ്ടായില്ല
. മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന മന്ത്രിമാരായ വീണ ജോര്‍ജോ വിഎന്‍ വാസവനോ ഇവരെ ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ സമയം കണ്ടെത്തിയില്ല. പേരിന് ഒരു സന്ദര്‍ശനം എന്ന പേരില്‍ മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴും ഇവര്‍ അവിടെ തന്നെ ഉണ്ടായിരുന്നു. വൈക്കം എംഎല്‍എ സികെ ആശ മാത്രമാണ് ഈ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയത്.
മന്ത്രിമാർ നുണ പറഞ്ഞത് എന്തിനെന്ന ചോദ്യം ബിന്ദുവിന്റെ കുടുംബം ഉയര്‍ത്തുന്നുണ്ട്. ആരും ഉപയോഗിക്കാത്ത കെട്ടിടം എന്ന് പറഞ്ഞത് തെറ്റാണ്. അപകടം നടക്കുന്ന സമയം വരേയും ആളുകള്‍ കെട്ടിടം ഉപയോഗിച്ചിരുന്നു. എന്നാല്‍ വീഴ്ച മറയ്ക്കാന്‍ കള്ളം പറഞ്ഞു. ഇതുകാരണമാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ രക്ഷിക്കാനിയരുന്നില്ലേ എന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നത്. ഇതിന് മറുപടി പറയാന്‍ കഴിയാത്തതു കൊണ്ടാണ് മന്ത്രിമാര്‍ ആരും ബിന്ദുവിന്റെ വീട്ടിലേക്ക് എത്താത് എന്ന് ഉറപ്പാണ്.
ഇത്രയും സമയമായിട്ടും ഫോണിൽ പോലും ആശ്വസിപ്പിക്കാൻ നമ്മുടെ ഭരാണാധികാരികള്‍ തയാറായിട്ടില്ല. ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. പകരം ന്യായീകരണങ്ങള്‍ നിരത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമം. ഒപ്പം കേരളത്തിലെ ആരോഗ്യ രംഗത്തിന് വലിയ നേട്ടം ഉണ്ടാക്കി എന്ന് മേനി പറയാനും സമയം കണ്ടെത്തുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here