പതിവു പോലെ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി; മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറിയെ തുടർന്നുള്ള മരണങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊട്ടിത്തെറിയിലും പതിവു പോലെ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷയങ്ങളിലെല്ലാം അന്വേഷണം പ്രഖ്യാപിക്കുകയാണ് മന്ത്രിയുടെ പതിവ് രീതി. അത് തന്നെയാണ് ഇവിടേയും ആവര്‍ത്തിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. മന്ത്രി പ്രഖ്യാപിക്കുന്ന അന്വേഷണങ്ങളെല്ലാം ഒരു നടപടിയും ഇല്ലാതെ അവസാനിക്കുകയാണ് പതിവ്.

മെഡിക്കല്‍ കോളേജ് തീപിടുത്തത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എംആര്‍ഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ ബാറ്ററി തകരാറോ ആകാം പുകയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ.

അഞ്ച് മരണങ്ങളില്‍ പ്രത്യേകം പരിശോധന നടക്കും. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മറ്റു മെഡിക്കല്‍ കോളേജില്‍ നിന്നും എത്തുന്ന വിദഗ്ദ സംഘമായിരിക്കും ഇക്കാര്യത്തില്‍ പരിശോധന നടത്തുക. 151 രോഗികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. ഇതില്‍ 37 പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ബാക്കിയുളളവര്‍ മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top