മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തിന്റെ കാരണം തേടി പോലീസ്; അസ്വാഭാവിക മരണത്തിന് കേസ്; മന്ത്രി വീണ കോഴിക്കോട്ടേക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെ ഉണ്ടായ അഞ്ച് മരണത്തില്‍ വ്യക്തത വരുത്താന്‍ പോലീസ്. തീപിടുത്തം കാരണമുള്ള പുക ശ്വസിച്ചല്ല മരണമെന്ന് ആശുപത്രി അധികൃതര്‍ വാദിക്കുന്നുണ്ട് എങ്കിലും ബന്ധുക്കള്‍ ഇത് തള്ളുകയാണ്. ഇതോടെയാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്. അഞ്ചുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇനി നിര്‍ണായകം.
വടകര സ്വദേശി സുരേന്ദ്രന്‍, വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, വയനാട് സ്വദേശിനികളായ നസീറ, ഗംഗ എന്നിവരാണ് ഇന്നലെ മരിച്ചത്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് അതിവേഗത്തില്‍ കേസെടുത്തത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉടൻ കോഴിക്കോട് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 7.40 ഓടെയാണ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറി ഉണ്ടായത്. പിന്നാലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെ നാല് നിലകളിലേക്ക് കനത്ത പുക പടര്‍ന്നു. രോഗികളെ അടിയന്തരമായി മാറ്റുന്നതിനിടെയാണ് 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here