ക്യാപ്റ്റനും മേജറുമെല്ലാം ചര്‍ച്ചയാകും, ഒപ്പം അന്‍വറും; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തുടങ്ങി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമ്പോള്‍ ചര്‍ച്ചയാവുക നേതാക്കളുടെ പരിഭവങ്ങളാകും എന്ന് ഉറപ്പാണ്. പിവി അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉറച്ച നിലപാട് എടുക്കുകയും ചില നേതാക്കള്‍ അതിന് വിരുദ്ധമായ നിലപാട് പറയുകയും ചെയ്തത് രാഷ്ട്രീയ കേരളം കണ്ടതാണ്. എന്നാല്‍ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഉജ്ജല വിജയം നേടിയതോടെ കോണ്‍ഗ്രസില്‍ സതീശന്‍ എതിര്‍ക്കാന്‍ കഴിയാത്ത നിലയിലാണ്. ഇതില്‍ പലരും അസ്വസ്ഥരാണ്.
മലയാള മനോരമ ദിനപത്രം സതീശനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നയിച്ചപ്പോഴും വലിയ വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഭവം പറച്ചില്‍. ഇതേപറ്റി ചോദിച്ചപ്പോള്‍ താന്‍ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല മേജര്‍ ആണെന്നായിരുന്നു സതീശന്റെ മറുപടി.
ശക്തമായ രാഷ്ട്രീയ മത്സരത്തില്‍ നേട്ടം കൊയ്യുകയും എന്നാല്‍ അത് ഉപയോഗപ്പെടുത്തി തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാതെ പരസ്പരം ആക്രമിച്ച് സന്തോഷിക്കുന്ന നേതാക്കളുടെ നടപടിയില്‍ സാധാരണ കോണ്‍ഗ്രസ് അണികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മൂന്നാംവട്ടവും പിണറായി സര്‍ക്കാര്‍ എന്ന രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയ സിപിഎമ്മിന് അവസരം കൊടുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതെ ഓരുമിച്ച് പ്രവര്‍ത്തിക്കണം എന്നാണ് അണികള്‍ നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയകാര്യ സമിതിയില്‍ ഈ വിഷയം ഉറപ്പായും ചര്‍ച്ചയാകും. കടുത്ത വിമര്‍ശനങ്ങള്‍ക്കും സാധ്യതയുണ്ട്.
ചര്‍ച്ചയാകാവുന്ന മറ്റൊരു വിഷയം പിവി അന്‍വറിന്റെ കാര്യമാണ്. വാതില്‍ അടച്ചു എന്ന് സതീശന്‍ വ്യക്തമായി പറഞ്ഞിട്ടും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ലിം ലീഗിനും മറിച്ചൊരു അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാനാണ് നേതൃത്വത്തിന്റെ തീരുമാനം. രാഷ്ട്രീയകാര്യ സമിതി ഉച്ചവരെ നീളുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുനസംഘടനയും യോഗത്തില്‍ ചര്‍ച്ചയാകും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here