പുനസംഘടന കെപിസിസിക്ക് തലവേദനയാകുന്നു; കടുംപിടുത്തം വിടാതെ മുതിർന്ന നേതാക്കൾ

കെപിസിസി – ഡിസിസി പുനസംഘടന എങ്ങുമെത്താതെ ഇഴയുന്നു. ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിലാണ് തർക്കം രൂക്ഷമായിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ കടുംപിടുത്തമാണ് കെപിസിസിക്ക് തലവേദനയാകുന്നത്. സ്വന്തം നോമിനികൾക്കായി ഇവരിൽ പലരും ചരടുവലിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിലാണ് തർക്കം മുറുകുന്നത്. തിരുവനന്തപുരം ഡിസിസിക്കായി മുതിർന്ന നേതാക്കളുൾപ്പടെ രംഗത്തുണ്ട്. സമവായത്തിനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം.
ആദ്യഘട്ടത്തിൽ തൃശൂർ ഒഴികെയുള്ള എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റണം എന്നായിരുന്നു തീരുമാനം. എന്നാൽ ചർച്ചകൾ ആരംഭിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. എറണാകുളം ജില്ലയിൽ തൻ്റെ നോമിനിയായ മുഹമ്മദ് ഷിയാസ് തുടരട്ടെയെന്ന് വി ഡി സതീശൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. കണ്ണൂരിൽ നിലവിലെ ഡിസിസി അധ്യക്ഷൻ മാര്‍ട്ടിൻ ജോര്‍ജിനെ മാറ്റേണ്ടതില്ല എന്ന് കെ സുധാകരനും നേതൃത്വത്തെ അറിയിച്ചു. കൊല്ലത്ത് രാജേന്ദ്ര പ്രസാദിനെ മാറ്റുന്നതിൽ കൊടിക്കുന്നിൽ സുരേഷും എതിർപ്പ് അറിയിച്ചു.
എന്നാൽ പുനസംഘടന ഇനിയും വൈകിയാൽ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലും കെപിസിസിക്ക് ഉണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിൽ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കു ഉയർത്തിക്കാട്ടിയ പേരുകാരിൽ പലരും ജില്ലയിൽ സ്വാധീനമുണ്ടാക്കി നിയമസഭാ തിരഞ്ഞടുപ്പ് വിജയിപ്പിക്കാൻ പ്രാപ്തരല്ലെന്നുള്ള നിരീക്ഷണവും ഹൈക്കമാൻഡിനുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് പുനസംഘടന പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് കെപിസിസി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here