ആനവണ്ടി സ്റ്റേഷനുകളിൽ ഇനി മൊബൈൽ ഫോൺ കാലം ; ലാൻഡ് ഫോണിനോട് ഗുഡ് ബൈ പറഞ്ഞു കെഎസ്ആർടിസി

ആനവണ്ടിയുടെ ഓഫീസുകളിലേക്ക് ഒരാവശ്യം തിരക്കാൻ ആരെങ്കിലും വിളിച്ചാൽ കിട്ടുന്നില്ല എന്ന യാത്രക്കാരുടെയും കെഎസ്ആർടിസി സേവനം ഉപയോഗിക്കുന്ന ജനങ്ങളുടെയും പരാതിക്ക് വിട .ജൂലൈ ആദ്യ വാരം മുതൽ കെഎസ്ആർടിസി ബസ് ഡിപ്പോകളിലുടനീളം ലാൻഡ് ഫോണുകൾ നിർത്തലാക്കാനും മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനും തുടക്കമാകുന്നു.പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടുന്നതിനുമായി കെഎസ്ആർടിസി ഡിപ്പോകളിലുടനീളമുള്ള എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള ഒരു മൊബൈൽ ഫോൺ നൽകും.
സംസ്ഥാനത്തുടനീളമുള്ള 93 യൂണിറ്റുകളുടെയും മേധാവികൾക്ക് ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ നമ്പറുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മൊബൈൽ നമ്പറുകൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കണം. 2025 ജൂലൈ ഒന്ന് മുതൽ ലാൻഡ് ഫോണുകളുടെ ഉപയോഗം കർശനമായി നിർത്തണം എന്ന നിർദേശവുമുണ്ട്.
കെ എസ്ആർ ടിസിയിൽ ഇത് വെറുമൊരു മാറ്റം മാത്രമല്ല . പൊതുസേവനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള ശ്രദ്ധാപൂർവ്വമായ നീക്കവുമാണ്. ഏറെ നാളായി കെഎസ്‌ആർടിസി ഡിപ്പോകളിലേക്കുള്ള പൊതുജനങ്ങളുടെ ഫോൺ വിളികൾ പലപ്പോഴും മറുപടി ലഭിക്കാത്ത അവസ്ഥയിലായിരുന്നു.ലാൻഡ്‌ലൈൻ ഫോണുകൾ പ്രവർത്തനരഹിതമാണെന്ന പരാതികളിൽ ബിഎസ്‌എൻഎൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗത നിറഞ്ഞ നടപടികളാണ് കോർപ്പറേഷനെ മൊബൈൽ ഫോണുകളിലേക്ക് മാറാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം.ലാൻഡ്‌ലൈൻ ഫോണുകളിൽ ഔട്ട്‌ഗോയിംഗ് സൗകര്യം ഇല്ലെങ്കിലും, മൊബൈൽ ഫോണുകൾ വഴി മിസ്ഡ് കോൾ അല്ലെങ്കിൽ ‘കോൾ ഓൺ വെയ്റ്റിങ് ലഭിച്ചാൽ കെഎസ്‌ആർടിസി ജീവനക്കാർക്ക് ഉപഭോക്താക്കളെ തിരികെ വിളിക്കാൻ കഴിയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here