പോലീസിന്റെ കസ്റ്റഡി മര്‍ദനത്തിന് സിപിഎം ന്യായീകരണം; സുജിത്ത് 11 കേസുകളിലെ പ്രതി, ബിരിയാണി വാങ്ങിക്കൊടുക്കുമോ എന്ന് ചോദ്യം

കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ക്രൂരമര്‍ദനത്തിന് ന്യായീകരണവുമായി സിപിഎം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദറാണ് മര്‍ദനമേറ്റ സുജിത്തിനെ കുറ്റവാളിയായി ചിത്രീകരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സുജിത്ത് പോലീസുകാരെ മര്‍ദിച്ചു. അപ്പോള്‍ ബിരിയാണി വാങ്ങി നല്‍കി പോലീസുകാര്‍ മടക്കി അയക്കുമോ എന്നാണ് അബ്ദുള്‍ഖാദറിന്റെ ചോദ്യം.
സുജിത്ത് പോലീസ് ജീപ്പില്‍ നിന്ന് പിടികൂടിയവരെ ബലമായി ഇറക്കി. ഇതോടെ എസ്‌ഐയുമായി തര്‍ക്കമുണ്ടായി. ഉന്തിലും തള്ളലിലും എസ്ഐയുടെ വാച്ച് നഷ്ടപ്പെട്ടു. കൂടുതല്‍ പോലീസുകാരെത്തിയാണ് സുജിത്തിനെ കീഴടക്കിയത്. അത് മാത്രമല്ല, 11 കേസിലെ പ്രതിയാണ് സുജിത്തെന്നും അബ്ദുള്‍ഖാദര്‍ ആരോപിച്ചു. കുന്നകുളത്തെ പോലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന് ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും ഈ വിഷയത്തില്‍ മൗനത്തിലായിരുന്നു.
ഇനിയും മൗനത്തില്‍ ഇരിക്കുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് പരാതിക്കാരനായ സുജിത്തിനെ തന്നെ ക്രിമിനലായി ചിത്രീകരിച്ചുളള പ്രചരണം. പോലീസ് അതിക്രമങ്ങള്‍ എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് ന്യായീകരിക്കാനും പരാതിക്കാരനെ തന്നെ മോശക്കാരനായി ചിത്രീകരിക്കാനുമുളള സിപിഎം തീരുമാനത്തിന്റെ ഭാഗമാണ് അബ്ദുള്‍ഖാദറിന്റെ പ്രതികരണം എന്നാണ് വിലയിരുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here