സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ മാലപ്പൊട്ടിക്കല്‍; വയോധികയെ ആക്രമിച്ചത് വീട്ടില്‍ കയറി

കണ്ണൂര്‍ കൂത്തുപറമ്പില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം വാര്‍ഡ് കൗണ്‍സിലര്‍. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായ പിപി രജേഷാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴ്ച ഉച്ചയ്ക്ക് 12.30 നാണ് വയോധികയുടെ മാലപൊട്ടിച്ചത്. പി. ജാനകി എന്ന എഴുപത്തിയേഴുകാരിയുടെ മാലയാണ് കവര്‍ന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നിട്ടിരുന്നു. ഇതിലൂടെ അകത്തു കയറിയാണ് പ്രതി അടുക്കള ഭാഗത്തു നിന്നും മീന്‍ മുറിക്കുകയായിരുന്ന ജാനകിയുടെ ഒരു പവന്റെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. ഹെല്‍മറ്റ് ധരിച്ചാണ് മോഷണം നടത്തിയത്.
കാഴ്ച പരിമിതിയുളള ആളാണ് ജാനകി. ഇക്കാര്യം രാജേഷിന് അറിയാമായിരുന്നു. കൂടാതെ ഉച്ചസമയത്ത് വീട്ടില്‍ വയോധിക മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മനസിലാക്കിയാണ് മോഷണം നടത്തിയത്. കുത്തുപറമ്പ് സി.ഐയുടെ നേതൃത്വത്തില്‍ വ്യാപക അന്വേഷണത്തില്‍ പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഹെല്‍മെറ്റ് ധരിച്ചു ജൂപീറ്റര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന യുവാവിന്റെ ചിത്രമാണ് പുറത്തുവിട്ടത്. നമ്പര്‍ പ്‌ളേറ്റ് മറച്ച സ്‌കൂട്ടറിലാണ് സഞ്ചരിച്ചത്. വാഹനം തിരിച്ചറിഞ്ഞ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here