20 ലക്ഷം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്; തമിഴ്‌നാട്ടില്‍ മാസ് പ്രഖ്യാപനവുമായി സ്റ്റാലിന്‍

‘ഉലകം ഉങ്കള്‍ കയ്യില്‍’ എന്ന പേരില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുമായി തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍. ഇതൊരു സമ്മാനമല്ലെന്നും ലോകം കൈപ്പിടിയിലാക്കാനുള്ള വലിയ അവസരമാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നൈപുണ്യ വികസനവും സാങ്കേതിക സാക്ഷരതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
20 ലക്ഷം ലാപ്‌ടോപുകളാകും പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. ആദ്യഘട്ടത്തില്‍ പത്തുലക്ഷം ലാപ്‌ടോപുകള്‍ വിതരണം ചെയ്യും. ഡെല്‍, ഏയ്‌സര്‍, എച്ച്പി എന്നീ കമ്പനികളുടെ ലാപ്‌ടോപുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിക്കായി രണ്ടായിരം കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. എന്‍ജിനീയറിങ്, ആര്‍ട്‌സ് ആന്റ് സയന്‍സ്, മെഡിസിന്‍, കൃഷി, നിയമ വിദ്യാര്‍ഥികളും, പോളിടെക്‌നിക് കോളജുകളിലും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പഠിക്കുന്നവരും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
വിദ്യാര്‍ത്ഥികളുടെ കൈകളില്‍ എത്തുന്ന ലോകത്തെ പിടിച്ചടക്കാനുള്ള ആശയങ്ങള്‍ വിരിയട്ടെ. ഇതിനായി ചെലവഴിക്കുന്നതിനെ പണച്ചെലവായല്ല, മറിച്ച് ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപമെന്ന നിലയിലാണ് കാണുന്നത്. പഠിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങളുടെ മുന്നില്‍ തുറന്ന് തരികയാണ്. നന്നായി പഠിച്ച് നല്ല പാത തിരഞ്ഞെടുക്കുക എന്നായിരുന്നു സ്റ്റാലിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉപദേശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here