സീനിയര്‍ അഭിഭാഷകന്‍ ഇനി പൂജപ്പുര ജയിലില്‍; ജൂനിയറെ തല്ലിയ ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്ത് കോടതി

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച അഭിഭാഷകനെ റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തു. ക്രൂരമായ മര്‍ദനമാണ് നടന്നതെന്നും തൊഴിലിടത്തെ അതിക്രമത്തെ ഗൗരവമായി കാണണമെന്നും പ്രസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുയായിരുന്നു. ബെയ്‌ലിനെ ഉടന്‍ പൂജപ്പുര ജയിലിലേക്ക് മാറ്റി.

രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലെ തര്‍ക്കത്തില്‍ ഇടപെട്ടതാണ്. ശ്യാമിലിയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മര്‍ദിച്ചത്. കരുതിക്കൂട്ടി ശ്യാമിലിയെ ആക്രമിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നെന്നും ബെയ്‌ലിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പ്രതി നല്‍കിയ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് മര്‍ദനമേറ്റ ശ്യമിലി പ്രതികരിച്ചു. നീതി ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും എന്ന് ഉറപ്പാണ്. ഓഫിസില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പോലും തനിക്കൊപ്പം നില്‍ക്കും എന്ന് കരുതുന്നില്ല. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്യാമിലി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top