സിപിഐ ഉത്തരം താങ്ങുന്ന പല്ലി; ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരന്‍; കടുത്ത വിമര്‍ശനവുമായി സിപിഎം നേതാവ്

എല്‍ഡിഎഫിലെ സിപിഎം സിപിഐ ബന്ധം ഏറെ നാളായി വഷളായ അവസ്ഥയിലാണ്. പിഎം ശ്രീയിലെ തിരുത്തല്‍, വെള്ളാപ്പളളിക്ക് എതിരായ വിമര്‍ശനം ഇങ്ങനെ സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്ന നിരവധി നീക്കങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എല്‍ഡിഎഫിലെ തിരുത്തല്‍ ശക്തിയാകാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നത് എന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. ഒപ്പം തന്നെ സിപിഎം ബിജെപിയുമായി സന്ധിചെയ്യുന്നു എന്ന സന്ദേശം കൂടി പരത്തുന്നതാണ് സിപിഐ നടപടികളെന്നും വിമര്‍ശനുമുണ്ട്. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ പരസ്യമായി തുടങ്ങുകയാണ്.
സിപിഎം സിപിഐ തര്‍ക്കം രൂക്ഷമായ പാലക്കാട് ജില്ലയില്‍ നിന്നാണ് പരസ്യ വിമര്‍ശനത്തിന്റെ വാരര്‍ത്തകള്‍ വരുന്നത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറാണ് രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഒറ്റപ്പാലത്തെ മണ്ണൂരില്‍ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തില്‍ ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളത് എന്ന് അജയകുമാര്‍ വിമര്‍ശിച്ചു. തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാല്‍ ക്രെഡിറ്റ് മുഴുവന്‍ സിപിഐക്കുമാണ് എന്നതാണ് അവരുടെ സമീപനം. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാന്‍ ആവില്ലെന്നും അജയകുമാര്‍ പറഞഅഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമര്‍ശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകള്‍ പത്തരമാറ്റ് തങ്കം ആണോ എന്നും അജയകുമാര്‍ ചോദിച്ചു. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നത്. എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്നതാണ് സിപിഐയുടെ രീതിയെന്നും അജയകുമാര്‍ വിമര്‍ശിച്ചു.
.ഈ വിമര്‍ശനത്തിന് അതേനാണയത്തില്‍ സിപിഐ മറുപടി പറഞ്ഞാല്‍ അത് എല്‍ഡിഎഫിലെ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പോരായി മാറും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here