രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനശൈലിയിൽ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത; പ്രവർത്തനം കോർപറേറ്റ് മുതലാളിയെ പോലെ

ബിജെപിക്ക് കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ കേന്ദ്രം നിയോഗിച്ച രാജീവ് ചന്ദ്രശേഖർ കോർപറേറ്റ് മുതലാളിയെ പോലെ പ്രവർത്തിയ്ക്കുന്നുവെന്ന് മുതിർന്ന നേതാക്കൾ. മുതിർന്ന നേതാക്കളുടെ അഭിപ്രായം മാനിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നേതൃയോഗത്തിലേക്ക് കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരെ വിളിക്കാത്തത് മനപ്പൂർവ്വമാണെന്ന് സുരേന്ദ്രൻ വിഭാഗം ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം നേതാക്കളുടെ അഭിപ്രായത്തേക്കാൾ അദ്ദേഹം നിയോഗിച്ച പി ആർ ഏജൻസിയുടെ റിപ്പോർട്ടുകളാണ് ആശ്രയിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.

ഏഴ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരെ ഒരു യോഗത്തിലേക്കും ക്ഷണിക്കുന്നില്ലെന്നും സുരേന്ദ്രൻ വിഭാഗം പറയുന്നു. ജെ ആർ പത്മകുമാർ, നാരായണൻ നമ്പൂതിരി, KS രാധാകൃഷ്ണൻ, പി രഘുനാഥ് എന്നിവർ കടുത്ത അവഗണനയാണ് നേരിടുന്നത്. മുൻ ജില്ലാ പ്രെസിഡന്റുമാരെയും പരിഗണിക്കുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനശൈലി പാർട്ടിയെ വരാൻ പോകുന്ന തിരെഞ്ഞെടുപ്പിൽ തളർത്തുമെന്നും ഒരു വിഭാഗം പറയുന്നു.

ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് സംസ്ഥാന പ്രസിഡണ്ടിനെ തെറ്റിദ്ധരിപ്പിക്കുന്നതായും ആരോപണമുണ്ട്. പാർട്ടി പ്രവർത്തനം വിപുലീകരിക്കാനാണ് 30 സംഘടനാ ജില്ലാ കമ്മറ്റികൾ രൂപീകരിച്ചത്. എന്നാൽ ജില്ലാ ഇൻ ചാർജുമാരായി 14 പേരെ മാത്രമാണ് നിയോഗിച്ചത്. ബൂത്ത് കമ്മറ്റികളുടെ പ്രവർത്തനം ഇഴഞ്ഞു നീങ്ങുകയാണെന്നും ആരോപണം ശക്തമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡണ്ട് ആശയകുഴപ്പം സൃഷ്ടിച്ചത് തിരിച്ചടിയായെന്നും വിലയിരുത്തൽ ഉണ്ട്. ശൈലി മാറ്റം വരുത്താൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് മുതിർന്ന നേതാക്കൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top