മലയാള ഭാഷയ്ക്ക് അപൂര്‍വ്വ നേട്ടം; മഹാദേവന്‍ തമ്പിയുടെ രണ്ട് കൃതികളുടെ പരിഭാഷ ലണ്ടനില്‍ പുറത്തിറങ്ങി

മലയാള ഭാഷയ്ക്ക് പുതുവത്സര ദിനത്തില്‍ ബംപര്‍ലോട്ടറി. ചരിത്രത്തില്‍ ആദ്യമായി നമ്മുടെ ഭാഷയിലെ ഒരു എഴുത്തുകാരന്റെ രണ്ട് കൃതികള്‍ ഒരു ദിവസം ലണ്ടനില്‍ നിന്ന് പുറത്തിറങ്ങി. ലണ്ടനിലെ ടൈം ലെജന്‍ഡ് ഗ്രൂപ്പാണ് രണ്ട് മലയാള കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തത്.

പ്രശസ്ത എഴുത്തുകാരനും പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറുമായിരുന്ന എസ് മഹാദേവന്‍ തമ്പിയുടെതാണ് രണ്ട് കൃതികളും. രാധിക പി മേനോന്‍ മൃത്യുസൂത്ര എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തമ്പിയുടെ മൃത്യുസൂത്രം എന്ന നോവലും പി മുരളീധരനും എം ശ്രീനന്ദനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത തമ്പിയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരവുമാണ് (വീപ്പിംഗ് നീഡില്‍) പുറത്തുവന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള മൃത്യുസൂത്രം അബുദാബി ശക്തി അവാര്‍ഡും ദേവസ്വം ബോര്‍ഡിന്റെ മാധവ മുദ്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തമ്പിയുടെ ആസാദി, പര്‍ജ്, എവിക്റ്റഡ് ഫ്രം ഹെവന്‍ എന്നീ കൃതികള്‍ ഇംഗ്ലീഷ് വായനക്കാരുടെ വ്യാപക പ്രശംസ നേടിയിട്ടുണ്ട്. പുതിയ പുസ്തകങ്ങളുടെ സൗത്ത് ഏഷ്യാ എഡിഷന്‍ ജനുവരിയില്‍ തന്നെ ന്യൂഡല്‍ഹിയിലെ കൊണാറക് പബ്ലിഷേഴ്‌സ് ഇന്ത്യയില്‍ വിതരണം ചെയ്യും.

മുന്‍ മന്ത്രി ടി എം ജേക്കബിന്റെ പ്രസ് സെക്രട്ടറിയായിരുന്നു മഹാദേവന്‍ തമ്പി. നിലവില്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗമാണ്. നാല് പതിറ്റാണ്ട് നീണ്ട എഴുത്തിന്റെ പാരമ്പര്യമുള്ള മഹാദേവന്‍ തമ്പിയുടെ കൃതികള്‍ അന്തരാഷ്ട്ര തലത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. കാശ്മീരിന്റെ പശ്ചാത്തലത്തിലെഴുതിയ ആസാദി എന്ന നോവല്‍ അഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നീല സമുദ്രം എന്ന നോവലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആലപ്പുഴ ജില്ലയിലെ
മുതുകുളമാണ് ജന്മദേശമെങ്കിലും ഏറെക്കാലമായി തിരുവനന്തപുരമാണ് മഹാദേവന്‍ തമ്പിയുടെ പ്രവര്‍ത്തനമണ്ഡലം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top