തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; ഡിസംബര്‍ ഒന്‍പതിനും 11നും പോളിങ്ങ്; വോട്ടെണ്ണല്‍ 13ന്; പെരുമാറ്റചട്ടം നിലവില്‍ വന്നു

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടക്കും. ഡിസംബര്‍ ഒന്‍പതിനും പതിനൊന്നിനുമായിട്ടാകും പോളിങ്ങ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ഏഴ് ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. നവംബര്‍ 21 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമപരിശോധന നടക്കും. 24 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനളിലേക്കാണ് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ എ ഷാജഹാനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 23,612 തദ്ദേശ വാര്‍ഡുകളാണ് സംസ്ഥാനത്തുളളത്. ഇതില്‍ കാലാവധി പൂര്‍ത്തിയാകാത്ത മട്ടന്നൂരിലെ 36 വാര്‍ഡുകള്‍ ഒഴിവാക്കി 23,576 ഇടത്താണ് വോട്ടെടുപ്പ്.
941 ഗ്രാമപഞ്ചായത്തുകളിലെ 17331 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്താകെ 2,84,30,761 വോട്ടര്‍മാരാണ് ഉള്ളത്. 1,34,12,470 പുരുഷന്മാര്‍. 1,50,18,010 സ്ത്രീകള്‍. 281 ട്രാന്‍സ്‌ജെന്റര്‍ എന്നിങ്ങനെയാണ് കണക്ക്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. ഇതില്‍ 2484 പുരുഷന്മാര്‍, 357 സ്ത്രീകളുമാണ്.
33,746 പോളിങ് സ്റ്റേഷനുകളിലായിട്ടാകും പോളിങ് നടക്കുക.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രബല്യത്തില്‍ വന്നതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ എ ഷാജഹാന്‍ അറിയിച്ചു. മട്ടന്നൂര്‍ ഉള്‍പ്പെടെ പെരുമാറ്റച്ചട്ടം ബാധകമാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ് സമയം. മഴുവന്‍ പോളിങ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിങ് ഉണ്ടാകും. ഹരിത ചട്ടം എല്ലാവരും പാലിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here