ആയിരത്തിലധികം ‘ജെന്‍സി’ പിള്ളേര്‍ തദ്ദേശത്തില്‍ മാറ്റുരയ്ക്കുന്നു; സ്ഥാനാര്‍ത്ഥികളില്‍ 52 ശതമാനം സ്ത്രീകള്‍

സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു. 25 വയസില്‍ താഴെ പ്രായമുള്ള 1183 സ്ഥാനാര്‍ ത്ഥികളാണ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. 917 യുവതികളും 266 യുവാക്കളുമാണ് വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമായ 21 വയസ് മാത്രമുള്ള 149 പേരാണ് ത്രിതല പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജനഹിതം തേടുന്നത്. ഇവരില്‍ 130 പേര്‍ വനിതകളും 19 പേര്‍ പുരുഷന്മാരുമാണ്.

എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ട നേതാക്കളാണ് തദ്ദേശത്തില്‍ പോരാട്ടരംഗത്തുള്ളത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവില്ലാതെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് അവസരം കൊടുത്തിട്ടുണ്ടെ് എന്നത് ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് സീറ്റ് നല്‍്കി കോണ്‍ഗ്രസ് പുതിയ തുടക്കം കുറിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ അമയ പ്രസാദിനെ ട്രാന്‍സ്‌ജെണ്ടറായിട്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖപ്പെടുത്തിയിരിക്കന്നത്. എന്നാല്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ട്രാന്‍സ് വുമണ്‍ അരുണിമ എം കുറുപ്പിനെ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപ്ലവ പാര്‍ട്ടികള്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ ന്യായീകരണങ്ങള്‍ നിരത്തുമ്പോഴാണ് കോണ്‍ഗ്രസ് രണ്ടടി മുന്നോട്ട് വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സീറ്റ് നല്‍കിയത്.
ഇത്തവണ ത്രിതല പഞ്ചായത്തില്‍ മത്സരിക്കുന്ന 75644 പേരില്‍ 39,609 സ്ത്രീകളും 36,304 പുരുഷന്മാരുമാണ്. അതായത് സ്ഥാനാര്‍ത്ഥികളില്‍ 52.36 ശതമാനം വനിതകളാണ്. ഒമ്പത് ജില്ലകളില്‍ വനിത പ്രാധിനിത്യം 52 ശതമാനത്തിലധികമാണ്. ഗ്രാമ പഞ്ചായത്തില്‍ 29262 സ്ത്രീകളും 26, 168 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. ആറ് കോര്‍പ്പറേഷനുകളില്‍ 1800 പേര്‍ മത്സര ഗോദയിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here