വാക്കും പ്രവര്‍ത്തിയും രണ്ടുവഴിക്ക്; ആക്രമിച്ച ആര്‍എസ്എസുകാരെ രക്ഷിച്ചത് സിപിഎമ്മെന്ന് സഭയില്‍ പറഞ്ഞത് സിപിഐ മുന്‍മന്ത്രി; സ്വരാജ് അറിഞ്ഞിരുന്നോ?

ബിജെപി, ലീഗ്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നിവരടക്കം എല്ലാവരുടെയും വോട്ടുകിട്ടിയാലേ നിലമ്പൂരിൽ ജയിക്കാനാകൂ എന്ന് സിപിഎം നേതാവ് ടിഎം സിദ്ദിഖ് പ്രസംഗിച്ചത് വിവാദമായതോടെ പ്രതികരണമായി ഇടത് സ്ഥാനാർത്ഥി എം സ്വരാജ് ഇങ്ങനെ പറഞ്ഞു. “എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്നായിരിക്കാം അദ്ദേഹം പറഞ്ഞത്. വര്‍ഗീയശക്തികളുടെ വോട്ട് വേണ്ട എന്നത് തന്നെയാണ് ഞങ്ങളുടെ നിലപാട് . വര്‍ഗീയ ശക്തികളെ മനുഷ്യരായി കാണുന്നില്ല. വര്‍ഗീയത കൊണ്ട് നടക്കുന്നവര്‍ മതേതരപാതയില്‍ വരണം. നല്ല മനുഷ്യരുടെ വോട്ട് മാത്രമാണ് വേണ്ടത്.”
വര്‍ഗീയതക്കെതിരെ ഇങ്ങനെ സിപിഎം നേതാക്കള്‍ മൈക്കിന് മുന്നില്‍ സംസാരിക്കാറുണ്ട് എങ്കിലും വര്‍ഗീയതയുമായി പാര്‍ട്ടി സന്ധിചെയ്തതിന് വ്യക്തമായ തെളിവ് നിയമസഭയില്‍ വിളിച്ചു പറഞ്ഞത് മുതിര്‍ന്ന സിപിഐ എംഎല്‍എയും മുന്‍ മന്ത്രിയുമായ നേതാവാണ്. പിണറായി സര്‍ക്കാര്‍ വര്‍ഗീയ കക്ഷികളുമായി സന്ധി ചെയ്യുന്നുണ്ടെന്ന് പിന്നീട് പറഞ്ഞത് സിപിഎമ്മിന്റെ സ്വന്തം കവിയും. ഇതൊക്കെ സൗകര്യപൂര്‍വം മറന്നിട്ടാണ് സ്വരാജ് തിരഞ്ഞെടുപ്പു കാലത്ത് വര്‍ഗീയതക്കെതിരെ എന്ന പേരിൽ ആഞ്ഞടിക്കുന്നത്.

സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്‍ 2023 മാര്‍ച്ച് 23നാണ് ആ ഞെട്ടിക്കുന്ന വിവരം സഭയില്‍ പറഞ്ഞത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ശേഷം മെയ് 19ന് നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ ഒരുസംഘം ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ചന്ദ്രശേഖരന്‍ ഇരയായി. കൈയ്ക്ക് ഗുരുതര പരിക്കേറ്റു. ഹോസ്ദുര്‍ഗ് പോലീസ് 471/16 ആയി കേസെടുത്തു. കുറ്റപത്രവും സമര്‍പ്പിച്ചു.
കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ വിചാരണ നടന്ന ഈ കേസിലെ പ്രതികളെ പക്ഷെ കോടതി വെറുതെവിട്ടു. ആർഎസ്എസുകാരായ പ്രതികളെ തിരിച്ചറിയാൻ കഴിയില്ല എന്നാണ് സാക്ഷികളായ സിപിഎമ്മുകാർ മൊഴി നൽകിയത്. ഈ കൊടുംചതിയെ പരാമര്‍ശിച്ച് ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ ഇങ്ങനെ പറഞ്ഞു. “പ്രതികളായി കോടതിയില്‍ നില്‍ക്കുന്നവരെല്ലാം എന്നെ ആക്രമിച്ചവരുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്നതായിട്ടാണ് ഞാന്‍ മൊഴി കൊടുത്തത്. എന്നാല്‍ അന്വേഷണഘട്ടത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് പോലീസിന് മൊഴി കൊടുത്ത PW 10, PW 11, PW 12 എന്നിവർ ഉള്‍പ്പടെ നാല് സാക്ഷികള്‍ കൂറുമാറി. ഈ കാര്യം കോടതി വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയേണ്ടിയിരുന്ന മേല്‍പറഞ്ഞ സാക്ഷികള്‍ കൂറുമാറിയത് കേസിന് തിരിച്ചടിയായി എന്നാണ് മനസിലാക്കുന്നത്.”

വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിനൊപ്പം ജീപ്പിലുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗം ടികെ രവി 2022 നവംബര്‍ 28ന് നടന്ന വിചാരണക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗം അനില്‍ ബങ്കളമാണ് മൊഴിമാറ്റിയ മറ്റൊരാള്‍. അഞ്ചാം സാക്ഷി കെ ചന്ദ്രന്‍, പന്ത്രണ്ടാം സാക്ഷി ഹക്കീം എന്നിവരും കൂറുമാറി. ഒരു സംഘം പ്രാദേശിക സിപിഎം നേതാക്കള്‍ ആര്‍എസ്സുമായി ഒത്തുകളിച്ചു എന്നാണ് ചന്ദ്രശേഖരൻ സഭയില്‍ തുറന്ന് പറഞ്ഞത്. വര്‍ഗീയ കക്ഷികളുമായി സിപിഎം സന്ധിചെയ്തുവെന്ന് പച്ചക്ക് പറഞ്ഞപ്പോഴൊന്നും ഒരു പ്രതികരണവും ഇല്ലാതിരുന്നവരാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് താത്വിക ഡയലോഗുകളുമായി കളം നിറയുന്നത്.
സംസ്ഥാന പോലീസില്‍ ആര്‍എസ്എസ് വല്‍ക്കരണം നടക്കുന്നു എന്ന് ആദ്യം പറഞ്ഞത് സിപിഐ നേതാവ് ആനി രാജയായിരുന്നു. പിന്നീട് സാഹിത്യ അക്കാദമി പ്രസിഡന്റ് പി സച്ചിദാനന്ദനും ഇത് ആവര്‍ത്തിച്ചു. ഒടുക്കം സംസ്ഥാന പോലീസിൻ്റെ നേതൃനിരയിലെ പ്രമുഖനായ എഡിജിപി എംആര്‍ അജിത് കുമാര്‍ തന്നെ ആര്‍എസ്എസിൻ്റെ തലമുതിർന്ന നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരെ പോയി കണ്ടതൊക്കെ വര്‍ഗീയശക്തികളുമായുള്ള ചങ്ങാത്തമായി സിപിഎമ്മിനും സ്വരാജിനും തോന്നാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വ്യാപകമായി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here