സ്വരാജിന്റെ വരവും അന്‍വറിന് തന്നെ വെല്ലുവിളി; ആര്യാടന്‍ ഷൗക്കത്തിന് തിരിച്ചടി ഉണ്ടായാല്‍ മറുപടി പറയേണ്ടി വരും

എം സ്വരാജിനെ പോലെ ഒരു തീപ്പൊരി നേതാവ് നിലമ്പൂരില്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ പിവി അന്‍വര്‍ കൂടുതല്‍ പ്രതിരോധത്തിലാകും എന്ന് ഉറപ്പാണ്. യുഡിഎഫിനെ വെല്ലുവിളിച്ച് മത്സര രംഗത്ത് ഇറങ്ങുന്നതില്‍ പോലും പലവട്ടം ആലോചിക്കേണ്ട അവസ്ഥ വരും. ആര്യാടന്‍ ഷൗക്കത്തിന് തിരിച്ചടി നേരിടുകയും സ്വരാജ് വിജയിക്കുകയും ചെയ്താല്‍ അതിന്റെ പാപഭാരം മുഴുവന്‍ ഏറ്റുവാങ്ങണം. അതോടെ ഇപ്പോള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നവര്‍ പോലും നീക്കി നിര്‍ത്തും എന്ന ഉറപ്പാണ്.

സ്വരാജിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ മാസ് ഡയലോഗുകളുമായി കളം നിറഞ്ഞെങ്കിലും സാഹചര്യം അതല്ല. സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്നാണ് അന്‍വര്‍ പറയുന്നത്. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുക. അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പറഞ്ഞ് സമാധാനിക്കുകയാണ് അന്‍വര്‍.

സിപിഎം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ സ്വരാജിനെ പോലെ ഒരാളെ മത്സരിപ്പിക്കുമ്പോള്‍ പാര്‍ട്ടി സംവിധാനം ആകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് ഉറപ്പാണ്. ഉറച്ച ഇടത് വോട്ടുകള്‍ക്ക് പുറത്ത് സ്വരാജിന് കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനും കഴിയും. ഇതിനിടയിലാണ് യുഡിഎഫുമായി കലഹിച്ച് സ്വയം മത്സര രംഗത്ത് ഇറങ്ങുകയോ അല്ലെങ്കില്‍ മറ്റൊരാളെ മത്സരിപ്പിക്കുകയോ ചെയ്യേണ്ടത്. ഇതിലെ അപകടമാണ് അന്‍വറിനെ ചിന്തിപ്പിക്കുന്നത്.

പലതവണ അനുനയനത്തിന്റെ പാതയിലാണെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസോ പ്രതിപക്ഷ നേതാവ് വിഡി സതീശനോ അത് അംഗീകരിച്ചിട്ടില്ല. ആര്യാടന്‍ ഷൗക്കത്തിന് എതിരെ നടത്തിയ പരാമര്‍ശങ്ങളെ തിരുത്തുകയും സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചു എന്ന് പ്രഖ്യാപിക്കുകയും ചെയ്താന്‍ യുഡിഎഫ് തീരുമാനം പറയാം എന്നാണ് സതീശന്‍ ഇന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

രാഷ്ട്രീയ പോരാട്ടം കടുക്കുമ്പോള്‍ ഓരോ വോട്ടും പ്രധാനമാണ്. അതില്‍ വിള്ളല്‍ വരുത്തിയാല്‍ ഇതിലും കടുത്ത നിലപാട് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും എന്ന് അന്‍വറിന് മനസിലായിട്ടുണ്ട്. ഇനി കീഴടങ്ങുക എന്നത് മാത്രമേ അന്‍വറിന് മുമ്പില്‍ ഒരു വഴിയായുള്ളൂ. അത് നാടകീയമാക്കുന്നതിന്റെ ഭാഗമാണ് ഒരു പകല്‍ കൂടി കാക്കും എന്ന് പറഞ്ഞുള്ള പിന്നോട്ടുപോക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top