യാത്രയയപ്പിന് കാക്കാതെ അന്ത്യയാത്ര പോയി മഹിപാല്‍ യാദവ്; സൂംമീറ്റില്‍ സെന്റോഫ് വച്ചിരുന്നത് ഇന്ന് വൈകിട്ട്

ഒരു മാസം മുമ്പ് വരെ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന മഹിപാല്‍ യാദവ് കേരള ഐപിഎസ് നേതൃനിരയിലെ സൗമ്യമുഖമായിരുന്നു. അതുകൊണ്ട് തന്നെയാണ് സംസ്ഥാനത്ത് ഇല്ലെങ്കിലും യാത്രയപ്പ് നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തയാറെടുത്തത്. ഈ മാസം 30ന് വിരമിക്കാനിരിക്കെ ചികിത്സക്കായാണ് അവധി എടുത്ത് നാട്ടിലേക്ക് പോയത്. ബ്രെയിന്‍ ട്യൂമര്‍ അടക്കമുള്ള അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആഘോഷപൂര്‍വമായ യാത്രയപ്പ് പോലീസിലെ പതിവാണ്. എന്നാല്‍ മഹിപാല്‍ യാദവ് രാജസ്ഥാനിലെ ജയ്പൂരില്‍ ചികിത്സയിലായിരുന്നതിനാല്‍ നേരിട്ട് എത്താന്‍ കഴിയുന്ന സ്ഥിതി ആയിരുന്നില്ല. അനാരോഗ്യം അത്രയ്ക്ക് അദ്ദേഹത്തെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെയാണ് ഓണ്‍ലൈന്‍ യാത്രയപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിയത്.
ഇന്ന് വൈകുന്നേരം നാലു മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ പോലീസ് അസ്ഥാനത്തെ ബോര്‍ഡ് റൂമില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. മാഹിപാല്‍ യാദവ് ജയ്പൂരില്‍ നിന്നും സൂം മീറ്റിങ്ങില്‍ പങ്കെടുത്തും യാത്രയയപ്പ് സംഘടിപ്പിക്കാനായിരുന്നു ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്.
ഇതിന്റെ മീറ്റിങ് ഐഡിയും പാസ്‌വേര്‍ഡും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകുയും ചെയ്തു. ഈ രീതിയില്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു മരണ വിവരം ബന്ധുക്കള്‍ ഔദ്യോഗികമായി അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here