ഛത്തീസ്ഗഡില്‍ മലയാളി പാസ്റ്ററെ തല്ലിചതച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍; കോടതി വളപ്പിലും ആക്രമണ ശ്രമം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നു. ഛത്തീസ്ഗഡില്‍ മലയാളി പാസ്റ്ററേയും കുടുംബത്തേയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിചതച്ചു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. എന്നാല്‍ ഇത്തരം അതിക്രമങ്ങളില്‍ ഒരു നിയമനടപടിയും ഉണ്ടാകാറുമില്ല.
കബിര്‍ധാം (Kabirdham ) ജില്ലയിലെ കവര്‍ധയില്‍ (Kawardha) വര്‍ഷങ്ങളായി സുവിശേഷ പ്രവര്‍ത്തനവും സ്‌കൂളും നടത്തുന്ന പാസ്റ്റര്‍ ജോസ് തോമസിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ആഴ്ച ആരാധനക്കിടയിലായിരുന്നു ആക്രമണം. ഈ വര്‍ഷം ഇതുവരെ 120 ദിവസത്തിനിടയില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ 245 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ മാത്രം നാലു മാസത്തിനിടയില്‍ 46 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ മാസം 18, ഞായറാഴ്ച രാവിലെ നടന്ന ആരാധനക്കിടയിലാണ് ഒരു സംഘം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ ഹാളിലേക്ക് ജയ് ശ്രീറാം വിളികളുമായി ഇരച്ചു കയറി വിശ്വാസികളെ അക്രമിച്ചത്. ഇവര്‍ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയതും. പാസ്റ്റര്‍ ജോസിന്റെ സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി ആക്രമിച്ചതും പോലീസിനെ വിളിച്ചറിയിച്ചതും.

പാസ്റ്റര്‍ ജോസ് തോമസിനെതിരെ പോലീസ് മതപരിവര്‍ത്തന വിരുദ്ധ കുറ്റം ആരോപിച്ച് കേസെടുത്തു. ഭാരതീയ ന്യായ് സംഹിതയിലെ 299,4 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ പോലും തന്നെ അക്രമിക്കാന്‍ ശ്രമമുണ്ടായതായി ജോസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കോടതി വളപ്പില്‍ വച്ചായിരുന്നു ഈ ആക്രമണ ശ്രമം.
“കഴിഞ്ഞ 27 വര്‍ഷമായി കര്‍വദയില്‍ ഹോളി കിംഗ്ഡം (Holy Kingdom) എന്ന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നടത്തിവരികയാണ്. ഉന്നത നിലവാരം പുലത്തുന്ന ഈ സ്‌കൂളില്‍ യാതൊരു മതപരിവര്‍ത്തന ശ്രമങ്ങളും ഉണ്ടായിട്ടില്ല. എല്ലാ ജാതി, മതത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്നുണ്ട്. തികഞ്ഞ സെക്കുലര്‍ സ്വഭാവത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇവിടെ പഠിച്ച കുട്ടികള്‍ സിവില്‍ സര്‍വീസിലും നീതി പീഠങ്ങളിലും ജോലി ചെയ്യുന്നുണ്ട്. ഫീസടക്കാത്ത കുട്ടികളുടെ ടിസി വേണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിലാണ് അക്രമം അഴിച്ചു വിട്ടത്” പാസ്റ്റര്‍ ജോസ് പറയുന്നു.
പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു പിന്തുണയോ നീതിയോ ലഭിക്കുന്നില്ല. ജീവന് ഭീഷണി ഉള്ളതുകൊണ്ട് വീടും സ്‌കൂളും ഉപേക്ഷിച്ച് കുടുംബസമേതം മറ്റൊരു സ്ഥലത്തേക്ക് ഓടിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയാണ് പാസ്റ്റര്‍ ജോസ് തോമസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here