വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര അനുമതി തേടാൻ കേരളം; തുടര്‍ നടപടിക്ക് വനം വകുപ്പിനെ ചുമതലപ്പെടുത്തി

മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയാന്‍ നിര്‍ണായക നീക്കം നടത്തി സംസ്ഥാന സര്‍ക്കാര്‍. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നതിന് അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടര്‍ നടപടി സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ വിമര്‍ശനം കനക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും ഇത്തരമൊരു തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായ മലയോര മേഖലകള്‍ അടങ്ങുന്നതാണ് നിലമ്പൂര്‍ മണ്ഡലം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here