പിണറായി സര്‍ക്കാരിന്റെ പൂഴിക്കടകന്‍; അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം; കടമ്പകളേറെ

കേരളത്തിലെ വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരെ മുഴുവന്‍ ബാധിക്കുന്ന വിഷയത്തില്‍ നിര്‍ണായക ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടുള്ള നീക്കം പിണറായി സർക്കാർ നടത്തിയിരിക്കുന്നത്.
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇതിനുളള ഉത്തരവ് പുറപ്പെടുവിക്കാം. നിയമത്തിലെ വലിയ നൂലാമലയ്ക്കാണ് പരിഹാരമാവുക. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ബില്‍ പാസാകും എന്ന് ഉറപ്പാണ്. എന്നാല്‍ ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ലഭിക്കുന്നതില്‍ സങ്കൂര്‍ണതകള്‍ ഏറെയാണ്.
മലയോര മേഖലയുടെ ഏറെ നാളായുള്ള ആവശ്യത്തിലാണ് സര്‍ക്കാരിന്റെ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്ന നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മിനും സര്‍ക്കാരിനും ബലം നല്‍കുന്നതാണ് തീരുമാനം എന്ന് ഉറപ്പാണ്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലിനും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here