മരണവീടും മാര്‍ത്തോമ്മാ മെത്രാന്‍മാരുടെ ഫോട്ടോഷൂട്ടും!! രഞ്ജിതയുടെ വീട്ടിൽപോയ സഭാ സംഘത്തിൻ്റെ ഗ്രൂപ്പ് ഫോട്ടോയെടുപ്പിനെ ചൊല്ലി വൻ വിമര്‍ശനം

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലേക്ക് സമൂഹത്തിന്റെ നാനാ തുറയില്‍പ്പെട്ടവര്‍ കഴിഞ്ഞ ഒരാഴ്ചയായി ഒഴുകി എത്തുകയാണ്. വൃദ്ധയായ മാതാവും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമാണ് ആ വീട്ടിലുള്ളത്. അവരെ ആശ്വസിപ്പിക്കാനാണ് എല്ലാവരുടേയും ശ്രമം. ഡിഎന്‍എ പരിശോധനയുടെ ഫലം ലഭിച്ചാലുടന്‍ രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.

ഇതിനിടയിലാണ് മാര്‍ത്തോമ്മാ സഭയിലെ മെത്രാന്മാരും വൈദികരും ഒരു സംഘം വിശ്വാസികളും പുല്ലാട്ടെ മരണവീട് സന്ദര്‍ശിച്ചത്. ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം വീടിന് പുറത്ത് പൊതുവഴിയില്‍ നിന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ സഭയ്ക്കുള്ളില്‍ വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.

റാന്നി നിലയ്ക്കല്‍ ഭദ്രാസന ബിഷപ്പ് ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപോലീത്ത, അടൂര്‍ ഭദ്രാസന ബിഷപ്പ് മാത്യു മാര്‍ സെറാഫിം, അത്മായ ട്രസ്റ്റി അന്‍സില്‍ കോമാട്ട്, യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ ബിനോയ് ഡാനിയേല്‍, ട്രഷറര്‍ ലിബിന്‍ മാത്യു, സാം ജേക്കബ്, തോമസ് കോശി എന്നിവരെ കൂടാതെ രണ്ട് മൂന്ന് വൈദികരും രഞ്ജിതയുടെ വീട് സന്ദര്‍ശിച്ച മെത്രാന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. മരണവീട്ടില്‍ പോയി ആദരാഞ്ജലി അര്‍പ്പിച്ചു, ബന്ധുക്കളെ കണ്ടു. ഇതിന്റെ എല്ലാം ചിത്രങ്ങള്‍ പകര്‍ത്തി.

വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഈ സംഘം പൊതുവഴിയില്‍ നിന്ന് ചിരിച്ച് സൗഹൃദം പങ്കിട്ട് ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്തു. രഞ്ജിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു സംഘടന സ്ഥാപിച്ച് ബോര്‍ഡിന് താഴെ നിന്നായിരുന്നു ഈ ഫോട്ടോ ഷൂട്ട്. ഔചിത്യബോധം തീരെ തൊട്ടുതീണ്ടാത്ത സംഘത്തില്‍പ്പെട്ട ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം സഹിതം പോസ്റ്റിട്ടു. ഇതോടെ മാര്‍ത്തോമ്മ വിശ്വാസികള്‍ മെത്രാന്മാര്‍ക്കെതിരെ വിവിധ ഗ്രൂപ്പുകളില്‍ പൊങ്കാലയിടുകയാണ്.

വിമർശനങ്ങളിൽ ചിലത് ഇങ്ങനെ

“വലിയ’ മെത്രാച്ചന്‍മാര്‍ ഉള്ള ഒരു ‘ചെറിയ’ സഭ ആയിരുന്നു മാര്‍ത്തോമ്മാ സഭ ഒരിക്കല്‍. എന്നാലിപ്പോള്‍ വെറും വേഷംകെട്ടല്‍ നടത്തുന്ന കുറെ ചുവന്ന കുപ്പായക്കാരും അവരുടെ ആശ്രിതരായ ചില വെള്ളകുപ്പായക്കാരും. പിന്നെ രാഷ്ട്രീയക്കാരെക്കള്‍ മോശമായ കുറെ അല്‍മായനേതാക്കളും”

“അല്ലെങ്കില്‍ ഇവര്‍ എന്താണ് ഈ സമൂഹത്തിന് കൊടുത്തു കൊണ്ടിരിക്കുന്നത് സുവിശേഷം. പെണ്ണ് പിടിയനെയും മോഷ്ടാവിനെയും അല്ലേ ഇവര്‍ സംരക്ഷിക്കുന്നത്. ഇതൊക്കെ അനുഭവിക്കുക എന്നുള്ളത് നമ്മുടെ ദൈവാനുഗ്രഹം അത്രയേ ഉള്ളൂ. ഇവര്‍ എല്ലാവരുടെയും ഫോട്ടോ റൂമില്‍ വച്ച് എടുക്കാന്‍ പറ്റിയില്ല അതിന് പുറത്തുനിന്ന് എടുത്തു സമൂഹത്തില്‍ കൊടുത്തു അത്രയേ ഞങ്ങള്‍ ചെയ്തുള്ളൂ അതിനാണ് ഈ ജനത ഇത്രയും കോലാഹലങ്ങള്‍ ഉണ്ടാക്കുന്നത്”

“ദുരന്ത മുഖത്തെ ദുരന്ത ചിരികള്‍ …. അമ്മയെ നഷ്ടമായ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് ഇങ്ങനെ പോസ് ചെയ്തു നില്‍ക്കാന്‍ ഇവര്‍ക്ക് തോന്നിയല്ലോ…. മാര്‍ത്തോമാ സഭയുടെ തുടരുന്ന ദുരന്തങ്ങള്‍ ആയെ ഇവരെയൊക്കെ കാണാന്‍ കഴിയൂ”

“ഫോട്ടോഷൂട്ടിന് എവിടെ അവസരം കിട്ടിയാലും വിടരുത്. പാവം പിടിച്ച സ്വന്തം സഭക്കാരനോ മറ്റോ മരിച്ചാല്‍ പോകാന്‍ സമയം ഇല്ലാത്തവര്‍ വാര്‍ത്തയില്‍ ഇടം കിട്ടുമെങ്കില്‍ എത്ര നേരം വേണമെങ്കിലും ഇങ്ങനെ നിരന്ന് ഇടിച്ച് കയറി നില്‍ക്കും”

“ഒരു മകള്‍ അകാലത്തില്‍ വിട പറഞ്ഞ വീടിന്റെ മുന്നില്‍ ഒരു ദേശം മുഴുവന്‍ വിങ്ങുമ്പോള്‍ ആ വീടിന്റെ വെളിയില്‍ ഇറങ്ങി നിന്നു വെളുക്കെ ചിരിച്ചു ഫോട്ടോ ഷൂട്ടിനു നിന്നുകൊടുത്ത എല്ലാരേയും ഓര്‍ത്ത് ദുഖിക്കുന്നു”

അതിരൂക്ഷമായ ഭാഷയിലാണ് ഈ രണ്ട് മെത്രാന്മാരുടെ പെരുമാറ്റത്തെക്കുറിച്ച് വിശ്വാസികളുടെ കമന്റുകള്‍. പണ്ട് കാലത്ത് പൊതുസമൂഹത്തില്‍ മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാര്‍ക്ക് വലിയ ബഹുമാനവും മാന്യതയും ലഭിച്ചിരുന്നു. അതെല്ലാം കളഞ്ഞു കുളിക്കുന്ന വിധത്തിലാണ് പുതിയ കാലത്തെ ഇത്തരം കോമാളിക്കൂട്ടങ്ങളെന്നാണ് വിമര്‍ശനം. ചിരിച്ചു കളിച്ചു നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ പുറത്തു വന്നതോടെ രണ്ട് മെത്രാന്‍മാരും മാളത്തിലൊളിച്ച മട്ടിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top