കിട്ടുന്നതെല്ലാം പോക്കറ്റിലാക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക; എംഎല്‍എ ശമ്പളം മുഴുവന്‍ ജനങ്ങള്‍ക്ക് തിരിച്ചു നല്‍കി കുഴല്‍നാടന്‍

ഓണറേറിയവും ശമ്പളവുമൊന്നും പോരാ എന്ന് പറഞ്ഞ് നിലവിളിക്കുന്ന പൊതുപ്രവര്‍ത്തകരുടെ നാടാണ് കേരളം. ഇവിടെയാണ് മൂവാറ്റുപുഴ എംഎല്‍എ വ്യത്യസ്തനാകുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി എംഎല്‍എ എന്ന നിലയില്‍ ലഭിച്ച ശമ്പളം മുഴുവന്‍ സ്വരുക്കുട്ടി ഡയാലിസിസ് രോഗികള്‍ക്കായി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഈ യുവ എംഎല്‍എ.
‘മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയ ഘട്ടം മുതല്‍ ജോലി ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി അഭിഭാഷക വൃത്തി സജീവമായി നടത്തിയാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ ലഭിച്ച ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല. നാല് വര്‍ഷത്തെ ശമ്പളമിനത്തില്‍ 25 ലക്ഷം രുപ അക്കൗണ്ടിലുണ്ട്. ഈ തുക ജനങ്ങള്‍ക്ക് മടക്കി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്’ മാത്യൂ കുഴല്‍നാടന്‍ പറയുന്നു.
ഒരുപക്ഷേ, സംസ്ഥാനത്ത് ആദ്യമായിട്ടാവാം ഒരു ജനപ്രതിനിധി, തനിക്ക് ലഭിച്ച ശമ്പളം മുഴുവന്‍ ജനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നത്. കുഴല്‍നാടന്റെ നേതൃത്വത്തി ലുള്ള സന്നദ്ധ സംഘടനയായ സ്പര്‍ശം വഴിയാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ഡയാലിസ് രോഗികള്‍ക്കും ഒരു വര്‍ഷത്തേക്ക് ഡയാലിസിസ് നടത്താനുള്ള തുക നല്‍കും. പ്രതിമാസ കൂപ്പണ്‍ ആയിട്ടാണ് സഹായം നല്‍കുക. ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിക്കും.
ഇതിനും പുറമേ കിടപ്പ് രോഗികളും അനാഥരും ഒറ്റപ്പെട്ടും താമസിക്കുന്ന വരെ മൂന്ന് മാസത്തിനിടയില്‍ അഞ്ച് വട്ടം സന്ദര്‍ശിക്കുകയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നതിനായി നാല് യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി രണ്ട് പെണ്‍കുട്ടികളേയും രണ്ട് ആണ്‍കുട്ടികളേയും തിരഞ്ഞെടുക്കും. വിദേശത്ത് കെയര്‍ ഹോമുകളില്‍ ജോലി നോക്കാനായി പോകുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ എംഎല്‍എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ പദ്ധതിയുടെ രുപരേഖ തയ്യാറാക്കി വരികയാണെന്ന് കുഴല്‍ നാടന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here