എംജിആറിന്റെ പ്രതിമ തകർത്ത നിലയിൽ; പ്രതിഷേധവുമായി എഐഎഡിഎംകെ പ്രവർത്തകർ

തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എംജിആറിന്റെ 35 വർഷം പഴക്കമുള്ള പ്രതിമയാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിമ പീഠത്തിൽ നിന്ന് എടുത്ത് ദൂരെ എറിഞ്ഞെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധത്തിലാണ് പാർട്ടി പ്രവർത്തകർ. പൊലീസ് ഉടനടി നടപടി എടുക്കണമെന്നാണ് ആവശ്യം.

തിരുപ്പറൻകുന്ദ്രം മണ്ഡലത്തിലെ അവണിയാപുരത്തെ പ്രശസ്തമായ ജല്ലിക്കട്ട് വേദിക്ക് സമീപം സ്ഥിതി ചെയ്യുന്ന 3.5 അടി ഉയരമുള്ള പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. പതിറ്റാണ്ടുകളായി പ്രതിമയെ ആരാധിക്കുകയാണ് നാട്ടുകാർ. ഈ സ്ഥലത്തിന് ഒരു ആരാധനാലയത്തിന്റെ പ്രതീതിയുണ്ടെന്നും കേടുപാടുകൾ അവരുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തിയെന്നും പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. അധികം വൈകാതെ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എഐഎഡിഎംകെ ഭാരവാഹികൾ ഉടൻ സ്ഥലത്തെത്തി ചെറിയ കേടുപാടുകൾ പരിഹരിച്ച ശേഷം പ്രതിമ വീണ്ടും സ്ഥാപിച്ചു. ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ജില്ലാ നേതാക്കളും അവണിയാപുരം പൊലീസിൽ ഔദ്യോഗിക പരാതി നൽകി.

സംഭവത്തെ അപലപിച്ചു എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും രംഗത്തെത്തി. എംജിആറിന്റെ നിലനിൽക്കുന്ന പ്രശസ്തിയും നയങ്ങളും നേരിടാൻ കഴിയാത്തവരാണ് ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി ചെയ്തത്. ഇത് ചെയ്ത സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രദേശത്ത് രാത്രി പട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് പ്രാദേശിക എഐഎഡിഎംകെ നേതാക്കളും ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top