മോഹൻലാൽ ഇതിഹാസമെന്ന് അശ്വിനി വൈഷ്ണവ്; മലയാളികൾക്കിത് അഭിമാന നിമിഷം

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് പുരസ്‌കാരം സമ്മാനിച്ചത്. സദസ്സ് എഴുന്നേറ്റുനിന്ന്, കയ്യടികളോടെയാണ് മോഹൻലാലിന് പുരസ്കാരം ലഭിച്ച മുഹൂർത്തത്തിന് സാക്ഷി ആയത്. മോഹൻലാലിനെ ഇതിഹാസമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചു. താങ്കളൊരു ഉഗ്രൻ നടനാണെന്ന് മലയാളത്തിൽത്തന്നെ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.
“പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ഈ നിമിഷം തൻ്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
“മലയാള സിനിമയെ രൂപപ്പെടുത്തിയ എല്ലാവർക്കും വേണ്ടി ഈ പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള നിയോഗമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ, ഇങ്ങനൊരു നിമിഷം എൻ്റെ വിദൂര സ്വപ്‌നങ്ങളിൽ പോലും ഉണ്ടായിരുന്നില്ലെന്ന്”, മോഹൻലാൽ പറഞ്ഞു.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമക്ക് ലഭിച്ചത്. പൂക്കാലം എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് സംവിധാനം ചെയ്ത നേക്കൽ എന്ന ഡോക്യുമെന്ററി പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി.
സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച 2018 ലെ വർക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം നേടി. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയും സ്വാന്തമാക്കി. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here