പരാതിക്കാരായ സ്ത്രീകളെ അപമാനിച്ച് കോൺഗ്രസ് എംപി; അർധവസ്ത്രം ധരിച്ചുനിൽക്കുന്നവരെന്ന് ആക്ഷേപം

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചതിൽ വിശദീകരണവുമായി വി കെ ശ്രീകണ്ഠൻ എം പി. രാഹുലിനെതിരെ പരാതി നൽകുക സ്ത്രീകളെ അപമാനിച്ചു കൊണ്ടാണ് എംപിയുടെ പ്രതികരണം. ആരോപണം ഉന്നയിച്ച പെൺകുട്ടി അർധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേയെന്നും വികെ ശ്രീകണ്ഠൻ എംപി ചോദിച്ചു.
മൂന്നരവർഷം മുമ്പ് നടന്നുവെന്ന കാര്യത്തിന് ഇപ്പോഴെന്ത് കൊണ്ട് പരാതി വന്നുവെന്ന് അന്വേഷിക്കണം. ഇവരുടെയൊക്കെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം ഉന്നയിച്ചയാളുകൾ അർധവസ്ത്രം ധരിച്ചുനിൽക്കുന്നത് കാണുന്നില്ലേ. എന്താണ് ഇതിൻ്റെയൊക്കെ പിന്നിൽ.
മന്ത്രിമാരെയൊക്കെ കെട്ടിപ്പിടിച്ചുനിൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നില്ലേ. ഇതിൻ്റെയൊക്കെ പിന്നിൽ ആരുണ്ട്, എന്തുണ്ട് എന്നെല്ലാം പുറത്തുവരണമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. യുവതിയുടെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് വികെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണമുയർത്തിയ പെൺകുട്ടി ഇതുവരെയും പരാതി നൽകിയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് രാജിവെക്കാൻ ആകുമോ. മാധ്യമങ്ങൾ ഫോറൻസിക് വിദഗ്ധരാണോ. എഐ വീഡിയോ ഇറങ്ങുന്ന കാലമാണ്. പുറത്തുവരുന്ന കാര്യങ്ങൾ ഓരോരുത്തരുടേയും വെളിപ്പെടുത്തൽ മാത്രമാണ്. അവരുടെ ഗൂഢാലോചന, രാഷ്ട്രീയം എല്ലാം പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ.
രാഹുലിന്റെ രാജി അച്ചടക്കനടപടിയുടെ ഭാഗമായുള്ള പാർട്ടി നടപടി ആണെന്നും രാഹുൽ പറഞ്ഞത് തെറ്റാണ്. ആരോപണം വന്നയുടൻ പാർട്ടി നടപടി എടുത്തുവെന്നും ഇത്തരം ആരോപണങ്ങൾ ഉയർന്ന ആളുകളെ വ്യക്തിപരമായി പിന്തുണയ്ക്കാനാകില്ലെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here