എന്നാ കേസെടുക്കാം; എംഎസ്സി എല്‍സ കപ്പല്‍ മുങ്ങിയതില്‍ പോലീസ് എഫ്‌ഐആര്‍; വിമര്‍ശനം കടുത്തപ്പോള്‍ നിലപാട് മാറ്റി സര്‍ക്കാര്‍

കേരളതീരത്തിന് സമീപം എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതില്‍ കേസ് വേണ്ടെന്ന നിലപാട് മാറ്റി സര്‍ക്കാര്‍. അപകടത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തു. കപ്പല്‍ കമ്പനിയായ എംഎസ്സി ഒന്നാം പ്രതിയും ഷിപ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പലിലെ മറ്റു ജീവനക്കാര്‍ മൂന്നാം പ്രതികളുമാണ്. മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും വിധം പ്രതികള്‍ പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതും മത്സ്യ തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും പറയുന്നുണ്ട്. കൂടാതെ കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്‌നറുകള്‍ മറ്റ് കപ്പലുകളുടെ സഞ്ചാരത്തിന് മാര്‍ഗതടസമുണ്ടാക്കുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. മത്സ്യതൊഴിലാളിയായ സി ഷംജി നല്‍കിയ പരാതിയിലാണ് കേസ്.

ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് മേയ് 25ന് കപ്പല്‍ മുങ്ങിയത്. കപ്പല്‍ കമ്പനിക്കെതിരെ കേസ് വേണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പരമാവധി നഷ്ടപരിഹാരം വാങ്ങാം എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. 12 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടാകുന്ന സംഭവങ്ങളില്‍ മാത്രം കേസെടുക്കാനേ അധികാരമുള്ളൂ എന്നതായിരുന്നു ഇതിന് ന്യായീകരണമായി പറഞ്ഞിരുന്നത്. എന്നാല്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഈ നിലപാട് മആറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top