തമിഴ്‌നാടിന്റെ മരംമുറിക്കല്‍ അപേക്ഷയില്‍ ഉടന്‍ തീരുമാനം വേണം; മുല്ലപ്പെരിയാർ വിഷയത്തില്‍ കേരളത്തിന് വീണ്ടും തിരിച്ചടി

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷയില്‍ കേരളം വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. രണ്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം. കേരളത്തിന്റെ ശുപാര്‍ശ ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
23 മരങ്ങള്‍ മുറിക്കാനുളള തമിഴ്‌നാടിന്റെ അപേക്ഷയില്‍ തീരുമാനം വൈകിപ്പിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്. ആദ്യം തമിഴ്‌നാട് നല്‍കിയ അപേക്ഷ കേരളം തള്ളിയിരുന്നു. തുടര്‍ന്നാണ് മെയ് 14-ന് തമിഴ്നാട് പുതിയ അപേക്ഷ നല്‍കിയത്. ഇതില്‍ തീരുമാനം എടുക്കാന്‍ 35 ദിവസത്തെ സമയം തങ്ങള്‍ക്ക് ഉണ്ടെന്നായിരുന്നു കേരളം വാദിച്ചത്. എന്നാല്‍ സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല. കേരളം അംഗീകരിച്ചാലും മരങ്ങള്‍ മുറിക്കാനുള്ള അന്തിമ അനുമതി കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്.
അണക്കെട്ടിലേക്കുള്ള വള്ളക്കടവ് – മുല്ലപെരിയാര്‍ ഘാട്ട് റോഡ് പുനഃനിര്‍മ്മിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. നിര്‍മ്മാണം നടത്തേണ്ടത് കേരളമാണെങ്കിലും തമിഴ്നാട് ഇതിനുള്ള ചെലവ് വഹിക്കണം. ഒരു ബോട്ട് കൂടി അണക്കെട്ടില്‍ അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here